ന്യൂഡൽഹി: കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും ഭൂരിഭാഗവും അമുസ്ലിംകളാകാനുള്ള വ്യവസ്ഥയുണ്ടാക്കിയ നിയമം നടപ്പാക്കിയ ശേഷം പരമാവധി രണ്ട് അമുസ്ലിംകളേ ഉണ്ടാകൂ എന്നാണ് നിയമമെന്ന് പറഞ്ഞ് സുപ്രീംകോടതിയെ കബളിപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയ നീക്കം ജഡ്ജിമാർ പൊളിച്ചു.
കേന്ദ്ര വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അല്ലാത്ത 20ൽ എട്ടുപേർ മാത്രം മുസ്ലിംകളായാൽ മതിയെന്ന് എങ്ങനെ പറയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹിന്ദു എൻഡോവ്മെന്റിൽ മുസ്ലിംകളെ അംഗങ്ങളാക്കാൻ അനുവദിക്കുമോ എന്നും അദ്ദേഹം ആരാഞ്ഞു. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ട് അംഗങ്ങൾ മാത്രമേ അമുസ്ലിംകൾ പാടുള്ളൂവെന്ന് നിയമത്തിൽ പറയുന്നില്ലല്ലോ എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യം പാർലമെന്റിലും ജെ.പി.സിയിലും പറഞ്ഞതാണെന്നും സോളിസിറ്റർ ജനറൽ അവകാശപ്പെട്ടു.
എന്നിട്ടും നിയമത്തിലെ വ്യവസ്ഥകളിൽ അതില്ലല്ലോ എന്ന് ചുണ്ടിക്കാട്ടിയ ജസ്റ്റിസ് സഞ്ജയ് കുമാർ, ജെ.പി.സി മിനിറ്റ്സിനെ നിയമത്തിന്റെ വകുപ്പായി വായിക്കരുതെന്ന് മേത്തയോട് ആവശ്യപ്പെട്ടു.
മുസ്ലിംകൾ പരമാവധി എട്ടുപേർ മതിയെന്നാണ് നിയമത്തിലുള്ളതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ പറഞ്ഞു. അതോടെ തർക്കത്തിൽ ഇടപെട്ട ചീഫ് ജസ്റ്റിസ്, എങ്കിൽ സുപ്രീംകോടതി അക്കാര്യം രേഖപ്പെടുത്തട്ടെയെന്ന് ചോദിച്ചു. അക്കാര്യം രേഖപ്പെടുത്തി താൻ സത്യവാങ്മൂലം നൽകാമെന്നായിരുന്നു മേത്തയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.