ന്യൂഡൽഹി: പാർലമെന്‍റിന്‍റെയും എക്സിക്യൂട്ടിവിന്‍റെയും അധികാരത്തിൽ ഇടപെടുന്നുവെന്ന ആരോപണത്തിനെതിരെ പരാമർശവുമായി സുപ്രീംകോടതി. മുര്‍ഷിദാബാദ് കലാപത്തിന്‍റെ സാഹചര്യത്തിൽ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് രാഷ്ട്രീയ വിമർശനത്തെ കുറിച്ച് സുപ്രീംകോടതി പരാമര്‍ശിച്ചത്.
സർക്കാറിന്‍റെയും പാർലമെന്‍റിന്‍റെയും അധികാരത്തിൽ ഇടപെടുന്നുവെന്നാണ് ആരോപണം നിൽകെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹരജിയില്‍ എങ്ങനെ ഇടപെടാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു.
‘ബംഗാളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് ഞങ്ങള്‍ നിര്‍ദേശം നല്‍കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, പാര്‍ലമെന്‍റിലും എക്സിക്യൂട്ടീവിലും ഞങ്ങള്‍ കടന്നു കയറുന്നതായി ഇപ്പോള്‍ തന്നെ ആരോപണമുണ്ട്. അപ്പോള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹരജിയില്‍ എങ്ങനെ ഇടപെടാനാകും’ - ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി.
നിയമസഭകൾ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധർഖറാണ് കഴിഞ്ഞ ദിവസം രംഗത്തുവന്നത്. രാഷ്ട്രപതിക്ക് നിർദേശം നൽകുന്ന സാഹചര്യമുണ്ടാകരുതായിരുന്നുവെന്നും പരമോന്നത അധികാരമുള്ള രാഷ്ട്രപതിയുടെ ഭരണഘടനാ പദവിയെ ദുർബലപ്പെടുത്തുന്നതാണിതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
സുപ്രീംകോടതിക്ക് പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 142-ാം അനുച്ഛേദം ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈലായി മാറിയിരിക്കുകയാണെന്ന് ധൻഖർ വിമർശിച്ചു. രാഷ്ട്രപതിക്ക് നിർദേശം നൽകുന്ന ഒരു സാഹചര്യം ഉണ്ടാകരുതായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണിത്? നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റം വിവേകപരമായിരിക്കണം.
റിവ്യൂ ഫയൽ ചെയ്യണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ ചോദ്യം. സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം അത് നിയമമായി മാറുന്നു. നിയമ നിർമാണങ്ങൾ നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവഹിക്കുന്ന 'സൂപ്പർ പാർലമെന്റ്' ആയി പ്രവർത്തിക്കുന്ന ജഡ്ജിമാർ നമുക്കുണ്ടെന്നും ധൻഖർ വിമർശിച്ചു.
ഏപ്രിൽ എട്ടിനാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് നിയമസഭകൾ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചത്. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച ശേഷം രാഷ്ട്രപതിക്കയച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച വിധിയിലാണ് സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്.
തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിക്കണം. തീരുമാനം വൈകുന്നത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തിൽ ഇടപെടുന്ന കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയായിരുന്നു വിധി.
സുപ്രീംകോടതി പരിധികൾ ലംഘിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബൈയും രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് പൂട്ടിയിടുന്നതാണ് നല്ലത്. ആർട്ടിക്കൾ 368 പ്രകാരം പാർലമെന്റിന് നിയമങ്ങൾ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങൾ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യുന്നത്.
എന്നാൽ, കോടതി രാഷ്ട്രപതിക്കും ഗവർണർക്കും നിയമങ്ങൾ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയാണ്. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാൻവ്യാപി എന്നിവ നിങ്ങളുടെ മുന്നിലെത്തുമ്പോൾ രേഖകൾ ആവശ്യപ്പെടും. എന്നാൽ, മുഗളൻമാർ നിർമിച്ച പള്ളികളുടെ കാര്യം വരുമ്പോൾ ഒരു രേഖകളും ആവശ്യപ്പെടില്ലെന്നുമാണ് നിഷികാന്ത് ദുബൈ കുറ്റപ്പെടുത്തിയത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധർഖറിന്‍റെയും നിഷികാന്ത് ദുബൈയുടെയും സുപ്രീംകോടതിക്കെതിരായ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.
തങ്ങൾക്ക് ഇഷ്ടമില്ലാത്ത തീരുമാനങ്ങൾ വന്നാൽ വിധി പറഞ്ഞ ജഡ്ജിയെ ഭീഷണിപ്പെടുത്തി വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്ന ഗൗരവതരമായ സ്ഥിതിവിശേഷമാണുള്ളത്. കലാപങ്ങൾക്ക് കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ വിധിയാണെന്ന് പറഞ്ഞാൽ, ഇനി ഏത് ജഡ്ജിക്ക് വിധി എഴുതാനോ പറയാനോ സാധിക്കുമോ?. പാർലമെന്‍റിന്‍റെ പേര് പറഞ്ഞ് ഏറ്റവും വലിയ ഭരണഘടന പദവിയിൽ ഇരിക്കുന്നവർ പോലും കോടതിയെ ആക്രമിക്കുകയാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.