ന്യൂഡൽഹി: പുതിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പരിഹസിച്ച് ബി.ജെ.പി നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാർ. എം.എ. ബേബി ആരാണെന്നറിയാൻ ഗൂഗ്ളിൽ സെർച്ച് ചെയ്ത് നോക്കുമെന്നായിരുന്നു ബിപ്ലവ് കുമാറിന്‍റെ പരിഹാസം.
നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവ് സി.പി.എമ്മിനില്ല. വിദ്യാഭ്യാസം മാത്രമല്ല ദേശീയ തലത്തിൽ ഒരു നേതാവിനെ തീരുമാനിക്കുന്നത്. മുൻ മുഖ്യമന്ത്രിയും എം.പിയുമായ തനിക്ക് എം.എ. ബേബിയെ അറിയില്ല. എം.എ. ബേബി ആരാണെന്ന് ഗൂഗ്ൾ ചെയ്ത് നോക്കേണ്ടി വരും.
പാർട്ടിയുടെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളെ തനിക്ക് പോലും വ്യക്തിപരമായി അറിയില്ല. കേരളത്തിൽ നിന്നുള്ള ആളാണെന്ന് കേട്ടിരുന്നു. അദ്ദേഹത്തെ തനിക്കറിയില്ലെന്നും ഗൂഗ്ളിൽ പരിശോധിക്കുമെന്നും ബിപ്ലവ് കുമാർ വ്യക്തമാക്കി.
ത്രിപുര തലസ്ഥാനമായ അഗർത്തലയിൽ വച്ചാണ് എം.എ. ബേബിയെ സി.പി.എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ കുറിച്ച് ബിപ്ലവ് കുമാറിനോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. ബിപ്ലവ് കുമാർ നൽകിയ മറുപടിയിലാണ് എം.എ. ബേബിയെ പരിഹസിക്കുന്ന പരാമർശമുള്ളത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് വർഷങ്ങളായി സി.പി.എം ഭരിച്ചിരുന്ന ത്രിപുരയിൽ ബി.ജെ.പി അട്ടിമറി വിജയം നേടി അധികാരം പിടിച്ചത്. തുടർന്ന് 2023ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരം നിലനിർത്തി. തെരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയ സി.പി.എം ആണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടി.
തമിഴ്നാട്ടിലെ മധുരയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിലാണ് എം.എ. ബേബിയെ സി.പി.എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു.
അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിൻഗാമിയായാണ് എം.എ. ബേബി ജനറൽ സെക്രട്ടറി പദവിയിലെത്തിയത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എം.എ. ബേബി. പാലക്കാട് വേരുകളുള്ള പ്രകാശ് കാരാട്ടും സി.പി.എം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് എം.എ. ബേബി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1974ൽ എസ്.എഫ്.ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ൽ എസ്.എഫ്.ഐ കേരള ഘടകം പ്രസിഡന്റായി. 1979ൽ അഖിലേന്ത്യ പ്രസിഡന്റായി. 1987ൽ ഡി.വെ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി.
1977ൽ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം.1984ൽ സി.പി.എം കേരള സംസ്ഥാന കമ്മിറ്റിയംഗം. 1989ൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ സി.പി.എം കേന്ദ്ര സെക്രട്ടറിയറ്റംഗം, 1997ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം.
2006 – 2011 കാലഘട്ടത്തിൽ വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കേരള വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം കുണ്ടറയിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. 2011ൽ കുണ്ടറയിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1986 മുതൽ രാജ്യസഭാംഗമായിരുന്നു.
രാജ്യസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായിരുന്നു. അന്ന് രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി അധ്യക്ഷനുമായി. 1998 വരെ രാജ്യസഭാംഗമായി തുടർന്നു. കൊല്ലം പ്രാക്കുളത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടേയും എട്ടു മക്കളില്‍ ഇളയവനാണ് എം.എ. ബേബി.
കൊല്ലം: കമ്യൂണിസ്റ്റ് സൈദ്ധാന്തികത ചേർത്തുനിർത്തിയ ഇടനെഞ്ചിൽ എം.ഡി. രാമനാഥന് വേണ്ടിയും അൽപം കൂടുതൽ സ്ഥലം ഒരുക്കിയിട്ടയാളാണ് എം.എ. ബേബി. കർണാടകസംഗീതത്തെ നെഞ്ചേറ്റിയ രാഷ്ട്രീയക്കാരന്റെ മനസ്സിൽ എം.ഡി. രാമനാഥൻ എന്ന സംഗീത കുലപതി കടന്നെത്താതിരിക്കുന്നതെങ്ങനെ.
ചെറിയ പ്രായത്തിലേ ഒപ്പം ചേർന്ന രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കൊപ്പം കലയോടുള്ള അഭിനിവേശവും ചേർത്തുനിർത്തി സി.പി.എമ്മിന്റെ സാംസ്കാരികമുഖമായി മാറിയ ബേബി സഖാവാണ് പാർട്ടിയുടെ തലപ്പത്തെത്തുന്നത് എന്നത് കലാലോകത്തിനും ആഹ്ലാദം പകരുന്നു.
രാഷ്ട്രീയത്തിൽ വന്നുചേർന്ന പദവികൾ ഉപയോഗിച്ച് സാധാരണ ജനങ്ങൾക്കൊപ്പം കലാസാംസ്കാരികലോകത്തിനായും ഏറെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനും കലയ്ക്കും തോളോടുതോൾചേർന്ന് വളരാനാകും എന്ന വിശ്വാസം മുറുകെ പിടിച്ചായിരുന്നു ഇക്കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം അദ്ദേഹം നീങ്ങിയത്.
കർണാടകസംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന എം.എ. ബേബി സൂക്ഷ്മതപുലർത്തുന്ന സംഗീത വിമർശകൻ കൂടിയാണ്. രാജ്യസഭ എം.പിയായിരിക്കെ ഡൽഹിയിൽ അദ്ദേഹത്തിന്റെ മുറിയിൽ നടന്ന സൗഹൃദ സദസ്സിലെ ചർച്ചയാണ് ‘സ്വരലയ’ എന്ന സംഘടനയുടെ രൂപവത്കരണത്തിലെത്തിച്ചത്.
കർണാടകസംഗീതത്തിന് കൂടുതൽ വേദികൾ ഒരുക്കാനുള്ള ലക്ഷ്യവുമായി 1989ൽ ഡൽഹിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്വരലയ, ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ നൽകിയ സംഭാവനകൾ നിസ്തുലമാണ്. രാഷ്ട്രപതിഭവനിൽ പോലും കർണാടകസംഗീത സദസ്സുകൾ ഒരുക്കിയ സ്വരലയ ലോകോത്തര സംഗീതജ്ഞരെ കേരളത്തിന്റെ മണ്ണിലുമെത്തിച്ചു.
സംഗീതജ്ഞരുമായുള്ള എം.എ. ബേബിയുടെ ആത്മബന്ധം മകൻ അശോകിന്റെ വിവാഹവേദിയിലും അവിസ്മരണീയരംഗം സൃഷ്ടിച്ചു. വിവാഹത്തിന് മാലയെടുത്ത് നൽകിയത് കെ.ജെ. യേശുദാസും ഉമയാൾപുരം കെ. ശിവരാമനുമായിരുന്നു. മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിൽ ഗിറ്റാറിസ്റ്റാണ് മകൻ അശോക്.
ഇഷ്ടം സംഗീതത്തിൽ മാത്രം ഒതുക്കാതെ, സാഹിത്യം, സിനിമ, നാടകം, സ്പോർട്സ് എന്നിങ്ങനെ മേഖലകളിൽക്കൂടി ചേർത്തുപിടിക്കുന്ന ആൾ കൂടിയാണ് എം.എ. ബേബി. അദ്ദേഹം സാംസ്കാരികമന്ത്രിയായിരിക്കെയാണ് കേരളം ബിനാലെ എന്ന വാക്ക് പരിചയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.