ലഖ്നോ: വിവാഹം കഴിക്കണമെന്ന ആഗ്രഹം സഫലമാകാത്തതിനെ തുടർന്ന് ക്ഷേത്രത്തിൽ നിന്നും ശിവലിംഗം മോഷ്ടിച്ച് യുവാവ്. ഉത്തർപ്രദേശിലെ കൗശാംഭി ജില്ലയിലെ ഭൈറോ ബാബ ക്ഷേത്രത്തിൽ നിന്നാണ് യുവാവ് ശിവലിംഗം മോഷ്ടിച്ചത്. പ്രാർത്ഥനക്കായി വിശ്വാസികൾ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ശിവലിംഗം കാണാനില്ലെന്ന വിവരം അറിയുന്നത്. പിന്നാലെ ക്ഷേത്ര അധികാരികൾ മഹേവ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവലിംഗം കൃഷിയിടത്തിൽ ഇലയും മുളയും വെച്ച് മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുംഹിയാവാഹ സ്വദേശിയായ ഛോട്ടു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രാവണമാസത്തിൽ വ്രതമെടുക്കുകയും മനസറിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തിട്ടും വിവാഹാഭിലാഷം പൂർത്തിയാകാത്തതിനാൽ തനിക്ക് ശിവനോടുളള അതൃപ്തിയുണ്ടായിരുന്നുവെന്നും ഇതാണ് മോഷണത്തിൽ കലാശിച്ചതെന്നുമാണ് യുവാവിന്‍റെ വാദം.
യുവാവിനതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 379-ാം വകുപ്പ് (മോഷണം) പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.