പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത കണ്ടല്‍ക്കാട് സംരക്ഷകനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ കല്ളേന്‍ പൊക്കുടന്‍ (78) നിര്യാതനായി. ചെറുകുന്ന് സെന്‍്റ്മാര്‍ട്ടിന്‍  ഡി പോറസ് ആശുപത്രിയില്‍ ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 3 മണിയോടെയായിരുന്നു അന്ത്യം.1937ല്‍ അരിങ്ങളയന്‍ ഗോവിന്ദന്‍ പറോട്ടിയുടെയും കല്ളേന്‍ വെള്ളച്ചിയുടെയും മൂന്നാമത്തെ മകനായി കണ്ണുര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ ഇടക്കീല്‍ തറയിലായിരുന്നു ജനനം. രണ്ടാം തരത്തില്‍  വെച്ച് പഠനം ഉപേക്ഷിച്ച്  ജന്‍മിയുടെ കീഴില്‍ കൃഷിപ്പണിയിലിറങ്ങിയ പൊക്കുടന്‍ പതിനെട്ടാം വയസ്സില്‍ രാഷ്ട്രീയത്തില്‍ ഇടം നേടി  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായി. പാര്‍ട്ടി പിളര്‍ന്നതോടെ സി.പി.എമ്മിനോടായി ആഭിമുഖ്യം. കര്‍ഷകതൊഴിലാളികള്‍ക്കായി ഏ.കെ.ഗോപാലന്‍ ഡല്‍ഹിയില്‍ നടത്തിയ നിരാഹാര സമരത്തിന്‍്റെ ഭാഗമായി കേരളത്തില്‍ നടന്ന ജയില്‍ നിറക്കല്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് ട്രേഡ് യൂനിയന്‍ അവകാശം നേടിയെടുക്കുന്നതിനായുള്ള സമരത്തില്‍ പങ്കെടുത്തു അറസ്റ്റ് വരിച്ചു പതിനഞ്ച് ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. ഏഴോം കര്‍ഷക തൊഴിലാളി സമരം, കേരള ഭൂ പരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട സമരം തുടങ്ങി നിരവധി സമരങ്ങളിലായി അറസ്റ്റ് വരിച്ചിരുന്നു.
1980കളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയ പൊക്കുടന്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. 1989 മുതല്‍ കണ്ടല്‍ക്കാടിന്‍്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയതോടെ ദേശീയതലത്തില്‍ ശ്രദ്ധേയനായി. കേരളത്തിലെ വിവിധയിനം കണ്ടല്‍ക്കാടുകളെ കുറിച്ചുള്ള പഠനത്തിലും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച പൊക്കുടന്‍ സംസ്ഥാനത്ത് സ്വന്തമായും വിവിധ ഏജന്‍സികളുടെ സഹായത്തോടെയും ഒരു ലക്ഷത്തിലധികം കണ്ടലുകള്‍ വെച്ചു പിടിപ്പിച്ചു.
കണ്ടലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 500ലധികം ക്ളാസുകളെടുത്തു.  വിവിധ സെമിനാറുകളില്‍ കണ്ടല്‍, പരിസ്ഥിതി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കേരള സര്‍ക്കാറിന്‍്റെ വനമിത്ര പുരസ്കാരം, കൊച്ചിയിലെ എന്‍വിറോന്‍മെന്‍്റ്  മോണിറ്ററി ഫോറത്തിന്‍്റെ പി.വി.തമ്പി അവാര്‍ഡ്, ഭൂമി മിത്ര അവാര്‍ഡ്, എ.വി.അബ്ദുറബ
ഹിമാന്‍ ഹാജി അവാര്‍ഡ്, കണ്ണൂര്‍ സര്‍വകലാശാലയുടെ ആചാര്യ ശ്രേഷ്ട അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം, എന്‍്റെ ജീവിതം, കണ്ടല്‍ ഇനങ്ങള്‍ എന്നിവയാണ് പുസ്തകങ്ങള്‍.
ഭാര്യ. പരേതയായ മീനാക്ഷി, മക്കള്‍. പുഷ്പലത, ആനന്ദന്‍, പുഷ്പവല്ലി, രേഖ, രഘുനാഥ്, ശ്രീജിത്. മരുമക്കള്‍. ജനാര്‍ദ്ദനന്‍, ഷീബ, രഘുനാഥ്, സുരേന്ദ്രന്‍, റീന.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.