പീരുമേട് ടീ കമ്പനി തേയിലത്തോട്ടം വീതിച്ചുനല്‍കാന്‍ തീരുമാനം

കട്ടപ്പന: പീരുമേട് ടീ കമ്പനി തേയിലത്തോട്ടം വീതിച്ചുനല്‍കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനിച്ചു. പ്രശ്നങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്താന്‍ എട്ടിന് ഉപ്പുതറ വില്ളേജ് ഓഫിസ് തൊഴിലാളികള്‍ ഉപരോധിക്കും. കോട്ടമല, ബോണാമി തോട്ടങ്ങള്‍ക്ക് പിന്നാലെ പീരുമേട് ടീ കമ്പനി തോട്ടവും തൊഴിലാളികളുടെ കൈകളിലേക്ക് എത്തിച്ചേരും.
പീരുമേട് ടീ കമ്പനി പൂട്ടിയ സാഹചര്യത്തില്‍ പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാന്‍ തോട്ടം തൊഴിലാളികള്‍ക്ക് വീതംവെച്ച് കൊളുന്ത് നുള്ളി വില്‍ക്കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ തത്ത്വത്തില്‍  തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എട്ടിന് നടക്കുന്ന സംയുക്ത ട്രേഡ് യൂനിയന്‍ യോഗത്തിലേ ഉണ്ടാകൂ. അതിനുമുമ്പ് പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പീരുമേട് ടീ കമ്പനി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ എട്ടിന് രാവിലെ 10ന് ഉപ്പുതറ വില്ളേജ് ഓഫിസ് ഉപരോധിക്കും. ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കും.
നിലവില്‍ എം.എം.ജെ പ്ളാന്‍േറഷനില്‍ ഉള്‍പ്പെട്ട കോട്ടമല, ബോണാമി തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ പട്ടിണിമാറ്റാന്‍ തോട്ടം ഭാഗിച്ചെടുത്ത് കൊളുന്ത് നുള്ളി വിറ്റാണ് ജീവിക്കുന്നത്. പീരുമേട് ടീ കമ്പനിയിലെ ലോണ്‍ട്രി, ചീന്തലാര്‍, നമ്പര്‍ വണ്‍, നമ്പര്‍ ടൂ ഡിവിഷനുകളിലും തൊഴിലാളികള്‍ തോട്ടം ഭാഗിച്ചെടുക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചതോടെ മാനേജ്മെന്‍റുകളുടെ കൈയില്‍നിന്ന് തോട്ടം വഴുതിപ്പോകുന്ന സ്ഥിതിയാണ്. പ്രശ്നപരിഹാരത്തിന് നിരന്തരം തൊഴിലാളികള്‍ സര്‍ക്കാറിലും മാനേജ്മെന്‍റിലും സമ്മര്‍ദം ചെലുത്തിയിട്ടും പ്രശ്നപരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ കടുംകൈയിലേക്ക് നീങ്ങുന്നത്. തോട്ടം തൊഴിലാളികള്‍ ഭാഗിച്ചെടുത്ത് കൊളുന്ത് നുള്ളി ഏജന്‍സികള്‍ക്ക് വിറ്റ് വേണം ഉപജീവനം നടത്താന്‍. ഇവിടെയും തൊഴിലാളികളെ കബളിപ്പിച്ച് ഏജന്‍സികളായിരിക്കും കൂടുതല്‍ ലാഭം നേടുക. മറ്റ് ഗത്യന്തരമില്ലാത്തതിനാല്‍ ഇതിന് വഴങ്ങുകയേ തൊഴിലാളികള്‍ക്ക് സാധിക്കൂ. സംയുക്ത ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ കമ്മിറ്റിയായിരിക്കും തീരുമാനങ്ങള്‍ കൈക്കൊള്ളുക. എസ്.സി. രാജന്‍ (ചെയര്‍.), കെ. സുരേന്ദ്രന്‍ (കണ്‍.), വൈ. ജയന്‍ (ട്രഷ.) എന്നിവര്‍ ഭാരവാഹികളായാണ് സംയുക്ത ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. എല്ലാ യൂനിയനുകളിലെയും രണ്ടുവീതം പ്രതിനിധികള്‍ കോഓഡിനേഷന്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.