????????? ???????? ??????? ??????????? ?????? ?????????? ????????????

ആറന്മുള: പരിസ്ഥിതി പഠന അനുമതിയില്‍ ആശങ്ക

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതിപഠനം നടത്താന്‍ വീണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങേണ്ടിവരുമോ എന്ന് നാട്ടുകാര്‍ ആശങ്കയില്‍. അനുമതിതേടി കെ.ജി.എസ് ഗ്രൂപ് രണ്ടാഴ്ച മുമ്പാണ് കേന്ദ്രത്തെ സമീപിച്ചത്. കഴിഞ്ഞ 29നാണ് അപേക്ഷ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി പരിഗണിച്ചത്. കെ.ജി.എസ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തല്‍.

ഇത് സംബന്ധിച്ച് പൊതുജന അഭിപ്രായംകൂടി അറിയുമെന്നാണ് മന്ത്രാലയം പറയുന്നത്. എന്നാല്‍, ഇത് പാടത്ത് കൃഷി പുനരാരംഭിക്കാനുള്ള നീക്കത്തിന് തടസ്സമാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതോടെ ഇവിടെ പാടത്ത് ആദ്യഘട്ടത്തില്‍ 56 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുമെന്ന് ആഗസ്റ്റ് ഒന്നിന് ഇവിടം സന്ദര്‍ശിച്ച കൃഷിമന്ത്രി സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൃഷി ഇറക്കണമെങ്കില്‍ നിരവധി കടമ്പ കടക്കേണ്ടതുണ്ട്. വിമാനത്താവള നിര്‍മാണത്തിന് നികത്തിയ കരിമാരംതോട്ടിലെ മണ്ണ് മാറ്റാതെ കൃഷിയിറക്കാന്‍ കഴിയില്ല.

വിമാനത്താവള നിര്‍മാണത്തിനായി കോഴഞ്ചേരി എജുക്കേഷനല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കലമണ്ണില്‍ കെ.ജെ. എബ്രഹാമാണ് കരിമാരംതോട് കൈയേറി നികത്തിയത്. അദ്ദേഹത്തിന്‍െറ ചുമതലയില്‍തന്നെ തോട്ടിലെ മണ്ണ് നീക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചെങ്കിലും കുറെ മണ്ണെടുത്തശേഷം നിലച്ചു. ഹൈകോടതി ഉത്തരവുണ്ടായിട്ടും മണ്ണ് പൂര്‍ണമായി മാറ്റാന്‍ നികത്തിയവര്‍ക്ക് കഴിഞ്ഞിട്ടില്ല. മണ്ണ് എത്രയുംവേഗം നീക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാനും ഇല്ളെങ്കില്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് മണ്ണ് മാറ്റാനും മന്ത്രി നിര്‍ദേശിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. പദ്ധതി പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ചാല്‍ കൃഷിചെയ്യുന്നതിന് തടസ്സമുണ്ടാവില്ല. ഭൂമി സര്‍ക്കാറിന്‍േറതാവും. എന്നാല്‍, കഴിഞ്ഞ ആറിന് കലക്ടറേറ്റില്‍ ചേര്‍ന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗത്തില്‍ മിച്ചഭൂമി പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല.

വ്യവസായ മേഖലയായി പ്രഖ്യാപിച്ച 444 ഹെക്ടര്‍ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വ്യക്തത വരാത്തതാണ് തടസ്സം. ഇതിനിടെ കലക്ടര്‍ക്ക് സ്ഥലംമാറ്റമായതും കാര്യങ്ങള്‍ അവതാളത്തിലാക്കി. ഇടത് സര്‍ക്കാര്‍ വന്നിട്ടും വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കാന്‍ കഴിയാത്തത് സി.പി.എം അംഗങ്ങളുടെ പോലും വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ആറന്മുളയില്‍ വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014 മേയില്‍ റദ്ദാക്കിയിരുന്നു. ഈ നടപടി സുപ്രീം കോടതിയും ശരിവെച്ചിരുന്നു.

പരിസ്ഥിതി പഠനം നടത്തിയ ചെന്നൈ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് യോഗ്യത ഇല്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടൈബ്ര്യൂണല്‍ വിധി. ഏജന്‍സി നിയമപരമായി പൂര്‍ത്തിയാക്കേണ്ട പബ്ളിക് ഹിയറിങ്ങും നടത്തിയില്ല. ഈ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് പറഞ്ഞാണ് വീണ്ടും കെ.ജി.എസ് അപേക്ഷ നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ അനുകൂലമാണെന്നാണ് കെ.ജി.എസ് കേന്ദ്രത്തെ ധരിപ്പിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കെ.ജി.എസിന്‍െറ ആവശ്യം അംഗീകരിക്കരുതെന്ന് ആറന്മുള സമരത്തിന് നേതൃത്വം വഹിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണെങ്കിലും തള്ളിക്കളയുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.