തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരന്‍ മോഹന്‍കുമാറിനെ ഫോണില്‍ വിളിച്ചുവരുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ മൂന്നുപ്രതികളും കീഴടങ്ങി.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുന്‍ പി.ആര്‍.ഒയും കേസിലെ ഒന്നാംപ്രതിയുമായ ബബ്ലു ശങ്കര്‍ (40), മൂന്നാംപ്രതി ചന്തമുക്ക് പേയാട് അമ്പലത്തിന്‍വിള വീട്ടില്‍ ബാബു (49) നാലാം പ്രതി ചെമ്പഴന്തി എ.കെ. നഗറില്‍ കുഞ്ഞുമോന്‍ എന്ന ഷാജിമോന്‍ (41) എന്നിവരാണ് ശനിയാഴ്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിക്ക് മുമ്പാകെ കീഴടങ്ങിയത്. നേരത്തേ രണ്ടാം പ്രതി വിമല്‍കുമാറിനെ പൊലീസ് പിടികൂടിയിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍. ബബ്ലു ശങ്കറിനെ കൃത്യനിര്‍വഹണത്തിന് വീഴ്ച വരുത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ പി.ആര്‍.ഒ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇതിന് കാരണക്കാരന്‍ മോഹന്‍കുമാര്‍ ആണെന്ന് ബബ്ലു സംശയിക്കുകയും ഇയാളെ വകവരുത്താനായി മറ്റുള്ളവര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുകയുമായിരുന്നു.
തുടര്‍ന്ന് വിമല്‍കുമാറിനെക്കൊണ്ട് മോഹന്‍കുമാറിനെ തൈക്കാടുള്ള പാഴ്സല്‍ സ്ഥാനപത്തിലേക്ക് വിളിച്ചുവരുത്തി ഹെല്‍മറ്റ് ധരിച്ച് മൂവരും ചേര്‍ന്ന് കമ്പിവടികൊണ്ട് മര്‍ദിച്ചെന്നാണ് പരാതി.
ഇതില്‍ രണ്ടാം പ്രതിയായ വിമല്‍കുമാറിനെ സംഭവം കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍തന്നെ പൊലീസ് പിടികൂടിയെങ്കിലും കൃത്യം നടത്തിയ ബബ്ലു അടക്കമുള്ളവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല.
പൊലീസിലെ ചില ഉന്നതരുടെ സംരക്ഷണയിലായതുകൊണ്ടാണ് ഇവരെ പിടികൂടാന്‍ കഴിയാഞ്ഞതെന്ന് ആരോപണമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.