ചെറുതുരുത്തി (തൃശൂർ): ദേശമംഗലം കൊണ്ടയൂരിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മദ്യലഹരിയിൽ 70 വയസ്സുള്ള മാതാവിനെ ക്രൂരമായി മർദിച്ചു. പറമ്പിൽ വീട്ടിൽ ശാന്തക്കാണ് മകൻ സുരേഷിന്റെ (42) മർദനത്തിൽ സാരമായി പരിക്കേറ്റത്. വടികൊണ്ടുള്ള അടിയേറ്റ് കൈകളിലും കാലുകളിലും ദേഹത്തും പരിക്കേറ്റ ശാന്തയെ നാട്ടുകാർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മർദനത്തിൽനിന്ന് രക്ഷപ്പെടാൻ വീടിന് പുറത്തേക്കിറങ്ങിയ ശാന്തയെ പിന്തുടർന്നും ക്രൂരമായി മർദിച്ചു. രക്തം വാർന്നൊഴുകിയ നിലയിലായ അമ്മയെ സുരേഷ് വലിച്ചിഴച്ച് വീടിനുള്ളിൽ കൊണ്ടുപോയി കിടത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഗ്യാസ് സിലിണ്ടർ ഇറക്കാനെത്തിയ തൊഴിലാളികൾ വീടിനു മുന്നിൽ രക്തപ്പാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ തളർന്നുകിടക്കുന്ന ശാന്തയെ കണ്ടെത്തിയത്. ഉടൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
കള്ളുഷാപ്പിലേക്ക് പോകുകയായിരുന്ന പ്രതിയെ ദേശമംഗലം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. രണ്ടുവർഷം മുമ്പ് സഹോദരൻ സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.