തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ രാജ്യം പിന്നിടുമ്പോഴും ഭരണഘടന വിഭാവനം ചെയ്ത ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സാമൂഹ്യ നീതിയെന്ന സംവരണ ആശയം പാടെ അട്ടിമറിക്കുകയും നിസംഗത പുലർത്തുകയും ചെയ്ത സർക്കാരുകൾ മുന്നാക്ക സംവരണത്തിനായി പാർട്ടി ഭേദമില്ലാതെ ഒന്നിക്കുകയും നവ സാമൂഹിക മാധ്യമങ്ങളുടെ നിലവാരത്തിൽ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ പോലും പാലിക്കാതെ മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയും സംവരണ വിഭാഗങ്ങളോട് കടുത്ത നീതി നിഷേധമാണ് പുലർത്തുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
സംവരണത്തിലൂടെ സാമൂഹ്യനീതി നടപ്പിലായോ എന്നറിയാൻ ജുഡീഷ്യറിയിലും കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗങ്ങളിലും മതവും ജാതിയും തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ആർജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണ വിധി മുസ്ലിം ന്യൂനപക്ഷ സമുദായത്തിന് മാത്രം വിപരീതമായി ബാധിക്കുന്ന കാര്യമല്ലെന്നും പിന്നാക്കക്കാർക്ക് അവസര നഷ്ടമുണ്ടായതിന്റെ ഉദാഹരണങ്ങളാണ് പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എഞ്ചിനീയർ നിയമനവും സംസ്ഥാന പോളിടെക്നിക് പ്രവേശനവുമൊന്നും ഇനിയും ഈ അനീതി തുടരാതിരിക്കാൻ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ മുഴുവൻ ദലിത് പിന്നാക്ക ജന വിഭാഗങ്ങൾ ഒന്ന് ചേരണമെന്നും യോഗം അഭ്യർത്ഥിച്ചു.
കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമാൽ.എം. മാക്കിയിൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം. എച്ച് ഷാജി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി അമീൻഷാ അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് അഞ്ചല്‍, സലീം വള്ളിക്കുന്നം, റൗഫ് ബാബു തിരൂര്‍, അഫ്സല്‍ ആനപ്പാറ, നിഷാദ് ആലപ്പാട്ട്, അഡ്വ. സിനാന്‍ അരിക്കോട്, അഡ്വ. സക്കീര്‍ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.