ഗോകുലിനെ കൊന്നതാണ്; ആത്മഹത്യ ചെയ്യാനായിരുന്നെങ്കിൽ പൊലീസ് സ്റ്റേഷനിൽ എത്തുന്നത് വരെ കാത്തിരിക്കുമോ?

'ഗോകുലിനെ കൊന്നതാണ്; ആത്മഹത്യ ചെയ്യാനായിരുന്നെങ്കിൽ പൊലീസ് സ്റ്റേഷനിൽ എത്തുന്നത് വരെ കാത്തിരിക്കുമോ?'

കൽപ്പറ്റ: ആദിവാസി യുവാവ് ഗോകുലിന്‍റെ മരണത്തിൽ പ്രതികരിച്ച് ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ്‌ അമ്മിണി കെ. വയനാട്. പൊലീസിന്റെ പീഡനമുറകളാണ് മരണ കാരണമെന്ന് അമ്മിണി ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ ഗോകുലിനെ എത്തിച്ചതിന്‍റെ യാതൊരു രേഖപ്പെടുത്തലുകളും ഇല്ലെന്നാണ് അറിയുവാൻ സാധിച്ചതെന്നും അമ്മിണി പറയുന്നു.

അമ്മിണിയുടെ കുറിപ്പ്

അമ്പലവയൽ പുതിയപാടി ഊരിലെ ഗോകുൽ കൂട്ടിക്കൊണ്ട് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗോകുലിന്റെ സഹോദരിയുടെ കൂട്ടുകാരി ആയിരുന്നു. ഇവരുടെ വീട്ടിൽ മൂന്ന് തവണ വന്നു താമസിച്ചിരുന്നതായും കുടുംബവുമായി വളരെ നല്ല അടുപ്പവും ബന്ധവും ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്.

ആദിവാസികളുടെ ഇടയിൽ നടക്കുന്ന ചെറിയ സംഭവങ്ങളിൽ പൊലീസ് കാണിക്കുന്ന ഈ ജാഗ്രതയും പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരോട് പൊലീസ് കാട്ടിക്കൂട്ടിയ മർദനമുറകളും എന്തായിരുന്നു എന്ന് പുറത്തുവരേണ്ടതുണ്ട്. പൊലീസ് പിടിച്ചു ലോക്കപ്പിൽ ഇട്ടിട്ടുണ്ടെങ്കിൽ അക്കാര്യം വീട്ടിൽ അറിയിക്കുവാൻ പൊലീസ് ബാധ്യസ്ഥരല്ലേ, അതല്ലേ നിയമം​? പൊലീസ് സ്റ്റേഷനിൽ ഗോകുലിനെ പിടിച്ചുകൊണ്ടു വന്നതിന്റെ യാതൊരു രേഖപ്പെടുത്തലുകളും ഇല്ലെന്നാണ് അറിയുവാൻ സാധിച്ചത്.

പൊലീസ് ഗോകുലിനെ മർദിച്ചു കൊന്നു കെട്ടിതൂക്കിയതാണെന്നാണ് വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നത്. ഒരു കുഴപ്പവും ഇല്ലാതിരുന്ന ഈ ചെറുപ്പക്കാരൻ അവൻ കൊണ്ടുപോയ, അവൻ സ്നേഹിച്ചിരുന്ന ആ പെൺകുട്ടിയെ ഉപേക്ഷിച്ചു പൊലീസ് സ്റ്റേഷനിൽ പൊലീസ് അറിയാതെ തൂങ്ങിമരിച്ചെന്നു എങ്ങനെ വിശ്വസിക്കും?

കല്പറ്റ പൊലീസ് സ്റ്റേഷനിൽ നടന്ന ക്രൂരത പുറത്തു വരേണ്ടതുണ്ട്, സമഗ്രമായ ഒരു അന്വേഷണം ഇക്കാര്യത്തെ സംബന്ധിച്ചു നടത്തി വിശദ വിവരങ്ങൾ പുറത്തു കൊണ്ടുവരണം. ആദിവാസികളോട് / ദലിതരോട് ഈ ഗവണ്മെന്റ് നടത്തുന്ന മനോഭാവം ഇക്കാര്യത്തിൽ പ്രധാനമാണ്. എത്രയോ ദലിത്‌ ചെറുപ്പക്കാരാണ് ഇടതുപക്ഷ ഗവണ്മെന്റിന്റെ കാലത്തുപൊലീസ് ലോക്കപ്പിൽ കൊല്ലപ്പെട്ടത്.

ഗോകുലിന്റെ മൃതഹം വീട്ടിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഊരിലേക്കുള്ള റോഡിൽ നിറഞ്ഞു പൊലീസ് വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. ഊരിലും പരിസരത്തും ഒരുപാട് പൊലീസ് ഉദ്യോഗസ്ഥർ നിൽക്കുന്നുണ്ടായിരുന്നു. പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് സ്ഥലത്ത് വന്നതെന്നാണ് കരുതുന്നത്.

ഗോകുലിനെതിരെ പെൺകുട്ടിയെ കാണ്മമാനില്ല എന്ന കാര്യത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി കൊടുത്തിരുന്നു. കല്പറ്റ സർക്കിൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് രണ്ടു തവണ ഗോകുലിന്റെ വീട്ടിൽ വന്ന്  ഗോകുലിന്റെ അമ്മയെ ഭീഷണിപ്പെടുത്തി. "അവൻ എവിടെ ഉണ്ടെങ്കിലും ഞങ്ങൾ പിടിക്കും, അവനെ പുറംലോകം കാണിക്കില്ല"

എന്തായാലും സർക്കിൾ ഇൻസ്‌പെക്ടറും പോലീസുകാരും വാക്ക് പാലിച്ചു, ഒരു കുടുംബത്തിന്റെ അതാണിയകേണ്ട ഒരു ആദിവാസി ചെറുപ്പക്കാരനെ വകവരുത്തി. കല്പറ്റ പൊലീസ് സ്റ്റേഷനിലെ ബാത്‌റൂമിൽ ഷവറിൽ ഷർട്ടിന്റെ കയ്യിൽ കെട്ടിത്തൂങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഒരു മനുഷ്യന് കെട്ടിത്തൂങ്ങാൻ കഴിയുന്ന ബലം ഷവറിനുണ്ടോ? എന്റെ അറിവിൽ ഇന്നേ വരെ അത്ര ബലമുള്ള ഷവർ കണ്ടിട്ടില്ല.

മറ്റൊരു കാര്യം കൽപറ്റ പൊലീസ് സ്റ്റേഷൻ മുറ്റത്ത് നിന്ന് കാലെടുത്ത് വെച്ചാൽ ഗവ: ആശുപത്രിയിൽ എത്താം. അത്ര അടുത്ത് ആശുപത്രി ഉണ്ടായിട്ടും, കൽപറ്റ ലിയോ ആശുപത്രിയിലേക്ക് ഗോകുലിന്റെ മൃതശരീരം വേഗത്തിൽ മാറ്റിയത് എന്തിന്??

ഗോകുൽ മരിച്ച വിവരം പോലും പൊലീസ് വീട്ടുകാരെ അറിയിച്ചില്ല. പെൺകുട്ടിയെ ‘സഖി’യിലേക്ക് മാറ്റിയപ്പോൾ എന്തുകൊണ്ടാണ് ഗോകുലിനെ സ്റ്റേഷനിൽ എത്തിച്ച വിവരം ചൈൽഡ് ലൈൻ ,സി.ഡബ്ല്യു.സി പോലുള്ള സർക്കാർ ഏജൻസിയെ അറിയിക്കാതിരുന്നത്? അപ്പോൾ ഉദ്ദേശം കൊല്ലുക എന്നത് തന്നെയാണെന്നു ഉറപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ളത് എന്ന് കാണാൻ കഴിയും.

ഒരു കുടുംബത്തിന്റെ അത്താണിയാകേണ്ട ഒരു ചെറുപ്പക്കാരനെയാണ് പൊലീസിന്റെ നരനായിട്ടിലൂടെ നഷ്ടമായത്. ആ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകാൻ ഗവണ്മെന്റ് ബാധ്യസ്ഥരാണ്. ഈ ക്രൂരത നടപ്പാക്കിയ മുഴുവൻ പൊലുസുകാർക്കുമേതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

Tags:    
News Summary - Ammini K Wayanad reacts to the death of tribal youth Gokul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.