1. അരിവാൾ രോഗം ബാധിച്ച് മരിച്ച ആദിവാസി ബാലിക അമൃത ലക്ഷ്മി 2. വീടിന് മുമ്പിൽ അമൃത ലക്ഷ്മിയുടെ അമ്മ

സർക്കാറിന്റെ കാരുണ്യത്തിനായി ഒന്നര വർഷം മുമ്പ് യാചിച്ചിട്ടും അട്ടപ്പാടിയിലെ അമൃത ലക്ഷ്മിക്ക് സഹായം ലഭിച്ചില്ല

കോഴിക്കോട്: അരിവാൾ രോഗം ബാധിച്ച അട്ടപ്പാടി വടകോട്ടത്തറയിൽ ആദിവാസി ബാലിക അമൃത ലക്ഷ്മി (10) കഴിഞ്ഞ ദിവസമാണ് മരിച്ചത്. അഗളി സർക്കാർ എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച രാവിലെ എട്ടരയോടെ അനക്കമറ്റ നിലയിൽ കണ്ടതിനെ തുടർന്ന് വീട്ടുകാർ കോട്ടത്തറ താലൂക്ക് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

സർക്കാറിന്റെ കാരുണ്യത്തിനായി യാചിക്കുന്ന കുടുംബത്തിന്റെ രോഗവും ദാരിദ്ര്യവും 2023 ജനുവരി ആറിനാണ് 'മാധ്യമം ഓൺലൈൻ' റിപ്പോർട്ട് ചെയ്തത്. 12 വയസിൽ താഴെയുള്ള കുട്ടികളാണ് നിസ്സഹായരായി സർക്കാരിന് മുന്നിൽ കൈനീട്ടി നിൽക്കുന്നത്. ഇവരിൽ 2023ൽ എട്ടു വയസുള്ള അമൃത ലക്ഷ്മി, കൃഷ്ണവേണി (നാല്), മീനാക്ഷി (രണ്ട്) എന്നിങ്ങനെ മൂന്ന് പെൺകുട്ടികൾ സിക്കിൾ സെൽ അനീമിയയുടെ (അരിവാൾ രോഗം) പിടിയിലാണെന്നും റിപ്പോർട്ട് ചെയ്തു. പ്രമോട്ടർ വഴി ഐ.ടി.ഡി.പി ഓഫിസിൽ അറിയിച്ചെങ്കിലും ഇതുവരെ പട്ടികവർഗ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരാരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കുട്ടികളുടെ മാതാവ് അന്ന് 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞിരുന്നു.

കുടുംബത്തിന് വാസയോഗ്യമായൊരു വീടില്ല. ഏതാണ്ട് 200- 250 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള പൊളിഞ്ഞുവീഴാറായ കതകില്ലാത്ത വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. ലൈഫ് മിഷൻ വഴി വീടിന് അപേക്ഷ നൽകിയെങ്കിലും പട്ടികയിൽ ഉൾപ്പെട്ടില്ല. അരിവാൾ രോഗികൾക്ക് മാസം 1,000 രൂപയും മറ്റ് ആനുകൂല്യങ്ങളും പട്ടികവർഗ വകുപ്പ് നൽകുന്നുണ്ടെന്നാണ് പ്രഖ്യാപനം. ഈ കുടുംബത്തിന് അതും ലഭിച്ചിട്ടില്ല. അട്ടപ്പാടിയിലെ സാമൂഹിക പ്രവർത്തകനായ എം. സുകുമാരൻ ഫേസ്ബുക്കിലിട്ട കുറിപ്പാണ് കുടുംബത്തിന്റെ ദയനീയസ്ഥിതി പുറംലോകത്തെ അറിയിച്ചത്.

അമൃതലക്ഷ്മി എന്ന കുട്ടിക്ക് സിക്കിൾ സെൽ അനീമിയ രോഗലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ ചികിത്സ തുടങ്ങുകയും ചെയ്തു. വിദഗ്ധ പരിശോധനക്ക് തൃശൂർ മെഡിക്കൽ കോളജിൽ കൊണ്ടു പോകണമെന്ന് ഡോക്ടർ നിർദേശിച്ചു. എല്ലാവരും പിന്നീട് കൈയൊഴിഞ്ഞു. ദരിദ്രരായ മാതാപിതാക്കൾക്ക് ഈ കുട്ടികളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞില്ല.

കോടിക്കണക്കിന് രൂപ അട്ടപ്പാടിയിൽ ആദിവാസികളുടെ വികസനത്തിനായി വിവിധ വകുപ്പുകൾ ചെലവഴിക്കുമ്പോഴും ഇവരുടെ ജീവിതദുരിതം ആരുടെയും കണ്ണിൽപെട്ടില്ല. ഈ കുട്ടികൾക്ക് പോഷകാഹാരം ലഭിച്ചില്ല. ഇവർക്ക് ആരോഗ്യ സംരക്ഷണം ആരും ഇതുവരെ നൽകിയില്ല. ശിശുക്ഷേമ പദ്ധതി, ഐ.ടി.ഡി.പി, ട്രൈബൽ പ്രമോട്ടർമാർ തുടങ്ങിയ സർക്കാർ ഏജൻസികൾക്കൊന്നും ഇവരെ സംരക്ഷിക്കാൻ മാർഗമുണ്ടായില്ല.

സിക്കിൾ സെൽ രോഗം അട്ടപ്പാടിയിൽ 30 ശതമാനമുണ്ട്. അതിന്റെ സർവേ പോലും നടത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. 20 ശതമാനം കൂടുതൽ ശമ്പളം വാങ്ങുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് വീട്ടിൽ പോയി ഇരിക്കാനേ സമയമുള്ളൂ. സിക്കിൾ സെൽ രോഗത്തിനുള്ള മരുന്നുപോലും ആശുപത്രിയിൽ ഉണ്ടാവില്ല. ബ്ലോക്ക് പഞ്ചായത്ത്‌ വർഷത്തിൽ ഒരു ഫണ്ട് കൊടുക്കും. കോർപറേറ്റ് കമ്പനിയുടെ മസാല പൊടികൾ വാങ്ങി കൊടുക്കും. അതോടെ പ്രവർത്തനം തീർന്നുവെന്ന സ്ഥിതിയാണുള്ളതെന്ന് ടി.ആർ. ചന്ദ്രൻ 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.

കുട്ടി മരണത്തെ തുടർന്ന് 2013 മുതൽ അട്ടപ്പാടിയിലേക്ക് വൻതോതിൽ ഫണ്ട്‌ ഒഴുക്കി. 250 കോടിയോളം ചെലവഴിച്ചുവെന്നാണ് ഇപ്പോഴത്തെ മന്ത്രി ഒ.ആർ. കേളു അധ്യക്ഷനായ നിയമസഭ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. കുട്ടിക്കൾ മരിക്കാതിരിക്കാൻ വേണ്ടി സർക്കാർ വലിയ സംവിധാനം നടപ്പാക്കിയെന്നാണ് ഹൈകോടതിയിൽ സർക്കാർ സത്യവാങ് മൂലം നൽകിയത്. ക്ഷേമ പദ്ധതികളിലൊക്കെ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും ജോലി കൊടുത്തു. അവരുടെ മക്കൾ നന്നായി. ആദിവാസി കുട്ടിക്കൾ മരിച്ചു കൊണ്ടേയിരിക്കുന്നു. അട്ടപ്പാടിയിൽ കോടികൾ ചെലവാക്കി ആദിവാസികളെ നന്നാക്കി ഉടലോടെ സ്വർഗത്തേക്ക് അയക്കുന്ന പരിപാടിയാണ് സർക്കാർ നടപ്പാക്കുന്നതെന്നാണ് ആരോഗ്യമേഖലയിൽ നിന്ന് റിട്ടയർ ചെയ്ത ടി.ആർ. ചന്ദ്രൻ പറയുന്നു.

കൂലിപ്പണിക്കാരനായ പിതാവിന് രോഗത്തിന്‍റെ അരിവാൾ രോഗ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനായില്ല. നിസഹായരായ ഈ മനുഷ്യർക്ക് മുന്നിൽ ആരോഗ്യ മന്ത്രിക്ക് എന്ത് മറുപടിയാണ് പറയാനുണ്ടാവുക. അട്ടപ്പാടിയിലെ ആദിവാസികളുടെ ചികിൽസക്ക് ആത്മാർഥമായി പ്രവർത്തിച്ച് ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റുന്നതിൽ മുകൈയെടുത്തത് മന്ത്രിയായിരുന്നില്ലേ എന്നാണ് ആദിവാസികൾ ചോദിക്കുന്നത്. 

Tags:    
News Summary - Amrita Lakshmi of Attapadi did not get help despite begging for mercy from the government a year and a half ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.