തിരുവനന്തപുരം: ആശ പ്രവർത്തകരോടുള്ള സർക്കാർ സമീപനം സ്ത്രീ വിരുദ്ധ -ഫാസിസ്റ്റ് ഭരണകൂട സ്വഭാവം പുറത്തു കാണിക്കുന്നതെന്ന് ചരിത്രഗവേഷക ഡോയജെ ദേവിക. ചർച എന്ന പേരിൽ ആശാവർക്കർ സമരത്തിനെതിരെയുള്ള കേരളസർക്കാരിൻറെ മൂന്നാംവട്ടം അപമാനിക്കൽ ചടങ്ങ് ഇന്നലെ നടന്നതെന്ന് ദേവിക ഫേസ് ബുക്കിൽ കുറിച്ചു.
എങ്കിലും പ്രത്യാശ എന്നത് എല്ലാ മനുഷ്യർക്കുമുള്ളതാണ്. അതിനാൽ സംസ്ഥാന സർക്കാർ ഒരു ജനക്ഷേമസർക്കാരാണെന്ന് മിഥ്യ ഇപ്പോഴും ഏതാണ്ടെല്ലാവരുടെയും മനസിൽ തങ്ങിക്കിടക്കുന്നുണ്ട്. അതിനാൽ തൊഴിലാളികൾ ചെറിയൊരു വർധനവെങ്കിലും പ്രതീക്ഷിച്ചുവെന്നും ദേവിക എഴുതുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ചർച എന്ന പേരിൽ ആശാവർക്കർ സമരത്തിനെതിരെയുള്ള കേരളസർക്കാരിൻറെ മൂന്നാംവട്ടം അപമാനിക്കൽ ചടങ്ങ് ഇന്നലെ നടന്നു. തൊഴിലാളികൾ അതു മുന്നേ പ്രതീക്ഷിച്ചിരുന്നു. സമരം ചെയ്യാത്ത സംഘടനകൾക്ക് തുല്യപ്രാധാന്യം നൽകി അവരെ അങ്ങോട്ടാനയിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ, ചന്ദ്രശേഖരൻ മട്ടുമാറ്റിയതുപോലെ അഭിനയിച്ചപ്പോൾ, അവരതു മനസിലാക്കിക്കഴിഞ്ഞിരുന്നു – ഇതൊരു സമ്മർദതന്ത്രമായിരിക്കുമെന്ന്.
എങ്കിലും പ്രത്യാശ എന്നത് എല്ലാ മനുഷ്യർക്കുമുള്ളതുകൊണ്ടും, കേരളസർക്കാർ ഒരു ജനക്ഷേമസർക്കാരാണെന്ന് മിഥ്യ ഇപ്പോഴും എൻറെ തലമുറയിലെ ഏതാണ്ടെല്ലാവരുടെയും മനസിൽ തങ്ങിക്കിടക്കുന്നതുകൊണ്ടും തൊഴിലാളികൾ ചെറിയൊരു വർധനവെങ്കിലും പ്രതീക്ഷിച്ചു. ഇതു തൊഴിലാളിയൂനിയൻ സമരമല്ല, ഇളമരം കരീം പറഞ്ഞു. അതേ, ശരിയാണ്. തൊഴിലാളിയൂനിയൻ സമരമെന്നാൽ യൂനിയൻനേതാക്കൾ സർക്കാരുമായി ചില അഡ്ജസ്റ്റുമെൻറുകളിലെത്തും. യൂനിയൻനേതാക്കൾക്ക് പലതും കിട്ടും, എന്നർഥം.
സമരം ചെയ്യുന്ന തൊഴിലാളികൾക്ക് വല്ല പൊട്ടുപൊടിയും കിട്ടും, അവർ എഴുന്നേറ്റുപൊയ്ക്കൊള്ളണം. ആ രീതിയിലുള്ള തൊഴിലാളിസമരമല്ല, ഇത്, തീർച്ച. ഇളമരം കരീമിനെയും ചന്ദ്രശേഖരനെയും പോലെയുള്ളവർ തൊഴിലാളിസംഘാടകരല്ല, തൊഴിലാളിദമനക്കാരാണ്. അവർ തൊഴിലാളിനേതാക്കളല്ല, കേരളത്തിലെത്താനിരിക്കുന്ന പുതുമുതലാളിത്തത്തിനു വേണ്ടി തൊഴിലാളികളെ അടക്കം പഠിപ്പിക്കാൻ സർക്കാരും മുഖ്യധാരാ ഇടതും ഏർപ്പെടുത്തിയ ഫിക്സർമാരാണ്. ചന്ദ്രശേഖരൻ കോൺഗ്രസ് യൂണിയനിലാണെന്നത് പ്രസക്തമേ അല്ല, അയാളെ സംരക്ഷിക്കുന്നത് സിഐടിയു ആണെന്ന കാര്യം സമരം ചെയ്യുന്ന തൊഴിലാളികൾ ആദ്യം മുതൽക്കേ പറയുന്ന കാര്യമാണ്.
വീണാ ജോർജിൻറെ മറുപടികളിൽ സമരക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങളൊഴിച്ച് മറ്റെല്ലാത്തിനെയും അഭിസംബോധന ചെയ്യുന്നുണ്ട്. വയറു നിറഞ്ഞ് സുഖമായി ഉറങ്ങുന്ന കുഞ്ഞുങ്ങൾക്ക് യാതൊരു പരാതികളും ഇല്ലെന്നും, വിശന്നു കരയുന്നവർക്ക് ആഹാരം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൽ മൂന്നു മാസത്തിൽ റിപ്പോർട്ടു സമർപ്പിക്കേണ്ടതായ ഒരു കമീഷനെ നിയമിക്കാൻ ആലോചിക്കുന്നവെന്നുമാണ് അവർ ഇന്നലെ പറഞ്ഞത്.
കേരളം ഏ.ഐ സാങ്കേതികവിദ്യയുടെ സ്വർഗലേകമാകുമ്പോൾ നമ്മൾ ആദ്യം പുറത്തിറക്കുന്ന നല്ലപിള്ള-സ്ത്രീ ഐ .ഏ യന്ത്രത്തിന് വീണ.ടൂ എന്ന് പേരിട് വീണാ ജോർജിനെ നാം ആദരിക്കണം. വീണ.വൺ ആണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ആ ഏ.ഐ സ്ത്രീയെ ട്രെയ്ൻ ചെയ്യുമ്പോൾ മര്യാദ, ധാർമ്മികത മുതലായവയെ പരിപൂർണമായും ഒഴിവാക്കാനും, ഉച്ചാരണശുദ്ധി, ചിന്താശേഷിക്കുറവ്, കൊച്ചമ്മസ്റ്റൈൽ അസത്യപാലനം ഇവ പ്രത്യേകം ഉൾപ്പെടുത്താനും മറക്കരുത്.
ഈ തുടർ-കബളിപ്പിക്കൽ കൊണ്ട് ഒരു കാര്യം ഏകദേശം തീരുമാനമായി. ഇനി മറ്റൊരു സംസ്ഥാനവും കേരളം കൊടുക്കുന്നതിലധികം ആശാത്തൊഴിലാളിമാർക്ക് കൊടുക്കേണ്ടതില്ലെന്നതാണ് അതിൽ നിസ്സംശയം തെളിഞ്ഞ ഒരു സന്ദേശം. അതായത്, സിഐടിയു മറ്റു സംസ്ഥാനങ്ങളിൽ 26000 ചോദിച്ചു നടത്തുന്ന സമരങ്ങളെ ആയിടങ്ങളിലെ സർക്കാരുകൾക്ക് അവഗണിക്കാൻ ഒഴിവുകഴിവ് ഇവർ തന്നെ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു.
കേരളമാതൃകാ ജനക്ഷേമത്തിൻറെ ഈ കളിത്തൊട്ടിലിൽ, ഇന്ത്യയിൽ ജിവിതച്ചെലവ് ഏറ്റവുമേറിയ സംസ്ഥാനത്തിൽ ഓണറേറിയം 7000 മതിയെങ്കിൽ പിന്നെ മറ്റുള്ളയിടങ്ങളിൽ അതിലധികം കൊടുക്കേണ്ടതില്ലല്ലോ.
ഏ.ആർ സിന്ധുവിനും ബൃന്ദാ കാരാട്ടിനും വയറുനിറഞ്ഞു കാണുമല്ലോ. സുഖമായി ഉറങ്ങൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.