കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാദമായ സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ തലസ്ഥാനത്ത് കഴക്കൂട്ടം കുളത്തൂരിലെ എസ്.എഫ്.ഐ മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കുളത്തൂർ സ്വദേശി ആദർശിന്റെ വീട്ടിൽ നിന്നാണ് അർജുനെ കസ്റ്റഡിയിലെടുത്തത്.
കുളത്തൂർ കോലത്തുംകര ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയോടനുബന്ധിച്ച് സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് നടത്തിയ പരിശോധനയിലാണ് അർജുൻ ആയങ്കി പിടിയിലായത്.
സംഘർഷ സാധ്യത കണക്കിലെടുത്താണ് കഴക്കൂട്ടം, തുമ്പ എന്നിവിടങ്ങളിൽ റൗഡി ലിസ്റ്റിലുള്ള കുളത്തൂർ സ്വദേശിയും എസ്.എഫ്.ഐ മുൻ ഏരിയ നേതാവുമായ ആദർശിന്റെ വീട്ടിൽ പൊലീസ് പരിശോധനക്കെത്തിയത്. ആദർശിനെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലെടുക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.
എന്നാൽ, ആദർശിനൊപ്പം ആ വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുത്തു. അർജുൻ ആയങ്കിയെ സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. എന്നാൽ, താൻ ഉത്സവം കാണാനെത്തിയതെന്നാണ് അർജുന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.