തിരുവനന്തപുരം: സമൂഹത്തെ വിഷലിപ്തമാക്കി കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരായ പോരാട്ടത്തിൽ കേരള പത്രപ്രവർത്തക യൂനിയനും കൈകോർക്കുന്നു. നിരോധിത ലഹരികളുടെ വ്യാപനം തടയാന്‍ സർക്കാർ ആരംഭിച്ച ഏകോപിത കാമ്പയിനുമായി സഹകരിച്ചാണ് പദ്ധതി. ലോകമെങ്ങും നിരോധിത ലഹരികളുടെ വ്യാപനം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ലഹരി മഹാമാരിയെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുക്കുക, അതിന്റെ കണ്ണി പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നവീന സങ്കേതങ്ങളിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് നിയമപാലന സംവിധാനങ്ങളുടെ നേതൃത്വത്തിൽ ലഹരിക്കണ്ണികൾ പൊട്ടിക്കുകയും അതുവഴി ലഹരിവ്യാപനം തടയുകയുമാണ് ലക്ഷ്യം. പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും കെടുതികൾ നേരിടാൻ ജനതക്ക് ചാലകശക്തിയായ കേരളത്തിലെ മാധ്യമസമൂഹം നവദുരന്തമായ ലഹരിക്കെടുതിയെ നേരിടുന്നതിലും ഭരണകൂടവുമായി കൈകോർത്ത് സമൂഹത്തിന് പുതിയ ദിശാബോധം പകരാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സ്റ്റാർട്ടപ് സംരംഭമായ സൂപ്പർ എ.ഐ സി.ഇ.ഒ അരുൺ പെരൂളി എന്നിവർ അറിയിച്ചു.
കേവല പങ്കാളിത്തം എന്നതിലുപരി സമൂഹത്തിന് ഉപകാരപ്രദമാകുന്ന, നാളേക്ക് ലഹരിമുക്ത തലമുറകളെ സൃഷ്ടിക്കാനുതകുന്ന ദീര്‍ഘകാല പദ്ധതി എന്ന നിലയിലാണ് ഈ നീക്കമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.