തിരുവനന്തപുരം: ആശ വർക്കർമാരുടെ ആവശ്യങ്ങളിൽ ഉടനെ ചർച്ച നടത്തുമെന്ന മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഇപ്പോൾ നടക്കുന്ന ആശാസമരം സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരുടെയും അടിയന്തര അവകാശങ്ങൾക്ക് വേണ്ടിയാണ്. എല്ലാ സംഘടനകളെയും ചർച്ചക്ക് വിളിക്കുന്നതിൽ തെറ്റില്ല.
ആശാവർക്കർമാരുടെ ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കൃത്യമായി സർക്കാരിന് എഴുതി സമർപ്പിച്ചിട്ടുണ്ട്. ഇനിയുള്ള ചർച്ചയിലും ആവശ്യങ്ങൾ കൃത്യമായി ഉന്നയിക്കും. സംസ്ഥാന ആരോഗ്യമന്ത്രി മുൻപ് വിളിച്ചു ചേർത്ത രണ്ട് ചർച്ചകളിൽ നിന്നും വ്യത്യസ്തമായി ആശാവർക്കർമാരുടെ അടിയന്തര ആവശ്യകതകളായ ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ. സദാനന്ദൻ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് ശേഷം ഇൻസെന്റീവ് വർധന കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി പാർലമെൻറിൽ പ്രഖ്യാപിച്ചതിൽ കൂടുതലൊന്നും കാണുന്നില്ല. ഇത് സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്.
ഓണറേറിയം വർധിപ്പിക്കുമോയെന്ന് ചോദിച്ചപ്പോൾ ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നുണ്ടല്ലോ എന്നാണ് മന്ത്രി മറുപടി നൽകിയത്. ആശാവർക്കർമാരെ വോളണ്ടിയർ എന്നതിന് പകരം വർക്കർ ആക്കി മാറ്റണം എന്നാവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. 18 വർഷത്തിലേറെയായി സ്ഥിര സ്വഭാവത്തിൽ ജോലി ചെയ്യുന്ന ആശ വർക്കർമാരെ ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തുക എന്നതാണ് സംഘടന നിരന്തരമായി ഉയർത്തുന്ന ആവശ്യമെന്നും കെ.എ. എച്ച്.ഡബ്ല്യു.എ പ്രസ്താവയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.