കൽപ്പറ്റ: കനത്തമഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. പ്രദേശവാസികളും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധികജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അടിന്തര സാഹചര്യങ്ങളില്‍ മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടലാണ് ഇന്ന് പുലർച്ചെയുണ്ടായത്. ഇതിനകം 15 മൃതദേഹങ്ങൾ കണ്ടെടുത്തു. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. എയർലിഫ്റ്റിങ്ങിനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. രണ്ട് ഹെലിക്കോപ്റ്റർ ഉടൻ ദുരന്ത സ്ഥലത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.