തിരുവനന്തപുരം: നിയമസഭയുടെ മികച്ച പാരമ്പര്യത്തെ പിന്തുടര്ന്ന് മുന്നോട്ടുപോകുമെന്ന് പുതിയ സ്പീക്കർ എ.എൻ. ഷംസീര്‍. യോജിക്കാന്‍ കഴിയാത്ത മേഖലകളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തി വിയോജിക്കുകയും സഹകരിക്കേണ്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടികളോട് പരമാവധി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് പ്രതിപക്ഷ ധര്‍മം.
പ്രതിപക്ഷ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുകയും അവരെക്കൂടി വിശ്വാസത്തിലെടുത്ത് സഭാനടപടികള്‍ നടത്തിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുകയെന്നത് ഭരണപക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്. ഉന്നതമായ പാര്‍ലമെന്ററി മര്യാദകള്‍ പുലര്‍ത്താന്‍ പരിശ്രമിക്കുന്ന പ്രതിപക്ഷനേതാവും പ്രതിപക്ഷവും സഭയുടെ കരുത്താണ്.
പ്രതിപക്ഷവിമര്‍ശനങ്ങളെ അതേ അർഥത്തില്‍ ഉള്‍ക്കൊള്ളുന്ന സഭാനേതാവും ഭരണപക്ഷവും സഭയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ പദവി ഏറ്റെടുത്ത ശേഷം അനുമോദനത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ ചട്ടങ്ങളിലും പ്രവര്‍ത്തനരീതിയിലും സമഗ്രമായ പരിഷ്കരണങ്ങള്‍ വരുത്തുന്നത് പഠിക്കാൻ നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ സഭാ പ്രവര്‍ത്തനങ്ങളും സമിതികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമാക്കും. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ നേര്‍ദിശയിലേക്ക് നയിക്കാന്‍ വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിനും സഭാചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിധേയമായി എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു.വിവിധ കക്ഷി നേതാക്കളായ ഇ. ചന്ദ്രശേഖരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഗവ. ചീഫ് വിപ്പ് എൻ. ജയരാജ്, പി.ജെ. ജോസഫ്, മാത്യു ടി. തോമസ്, അനൂപ് ജേക്കബ്, രാമചന്ദ്രൻ കടന്നപ്പള്ളി, തോമസ് കെ. തോമസ്, കെ.ബി. ഗണേഷ് കുമാർ, മന്ത്രി അഹമ്മദ് ദേവർകോവിൽ, മന്ത്രി ആന്റണി രാജു, കെ.പി. മോഹൻ, മാണി സി. കാപ്പൻ, കെ.കെ.രമ, കോവൂർ കുഞ്ഞുമോൻ എന്നിവരും മുൻ സ്പീക്കർ മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷ സ്ഥാനാർഥി അൻവർ സാദത്തും സ്പീക്കർ എ.എൻ. ഷംസീറിനെ അനുമോദിച്ച് പ്രസംഗം നടത്തി.
മുന്‍ സ്പീക്കര്‍ എം.ബി. രാജേഷിന്റ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ നേതാക്കളും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.