ജൈവവളം വിതരണം: കൃഷിഭവനുകൾ മാർഗ നിർദേശങ്ങൾ അട്ടിമറിച്ചുവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ജൈവവളം വിതരണത്തിൽ കൃഷി ഭവനുകൾ മാർഗനിർദേശങ്ങൾ അട്ടിമറിച്ചുവെന്ന് ധനകാര്യ റിപ്പോർട്ട്. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ സബ്‌സിഡി മാനദണ്ഡങ്ങൾ സംബന്ധിച്ച് തദ്ദേശ വകുപ്പ് പുറപ്പെടുവിച്ച 2022 മെയ് 28ലെ ഉത്തരവിലെ നിർദേശങ്ങളും വാങ്ങൽ നടപടി ക്രമങ്ങളും പാലിച്ചില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. 2022-23 സാമ്പത്തിക വർഷം ചിന്നക്കനാൽ, പള്ളിവാസൽ, കൊന്നത്തടി കൃഷി ഭവനുകളിലാണ് പരിശോധന നടത്തിയത്.

പദ്ധതി മാർഗരേഖയിലെ നിർദേശങ്ങൾ പാലിക്കാതെയും വാങ്ങൽ നടപടി ക്രമങ്ങൾ അട്ടിമറിച്ചും ഈ കൃഷിഭവനുകളിലെ ഓഫിസർമാർ പദ്ധതി നിർവഹിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ജൈവവളം വിതരണം ചെയ്തതിന് സഹകരണ ബാങ്കുകൾ നൽകുന്ന ബില്ലുകൾ പ്രകാരം തുക സഹകരണ ബാങ്കുകളിലേക്ക് കൈമാറി. നിർവഹണ ഉദ്യോഗസ്ഥൻ ജൈവവളം സ്റ്റോക്ക് എടുക്കുകയോ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ബാങ്ക് സമർപ്പിക്കുന്ന ബില്ലുകൾ പ്രകാരം ജൈവവളം മുഴുവൻ കർഷകർക്ക് വിതരണം ചെയ്യോ എന്ന് ഉറപ്പ് വരുത്തുവാൻ നിർവഹണ ഉദ്യോഗസ്ഥന് സാധിക്കുന്നില്ല.

ചിന്നക്കനാൽ കൃഷി ഓഫീസർ 2002- 23 ൽ 55 ലക്ഷം രൂപയുടെ ജൈവവളം വിതരണം ചെയ്ത ഇനത്തിൽ ഉടുമ്പൻ ചോല സർവീസ് സഹകരണ ബാങ്കിനെ കൈമാറി. ഇക്കാര്യം കൃഷിഭവന്റെ സ്റ്റോക്ക് രജിസ്റ്ററൽ യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. സബ്സിഡി മാർഗരേഖ പ്രകാരം കർഷകൻ ജൈവവളം വാങ്ങുകയാണ് എങ്കിൽ കർഷകരുടെ അക്കൗണ്ടിലേക്കാണ് അനുവദിക്കേണ്ടത്. എന്നാൽ സബ്സിഡി മാർഗരേഖക്ക് വിരുദ്ധമായി ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് തുക അനുവദിച്ചത്.

പള്ളിവാസിൽ കൃഷി ഓഫീസർ ഇതേ വർഷം 22.21 ലക്ഷം രൂപ ജൈവവളം വിതരണം ചെയത്തതിന് കല്ലാർ സർവീസുകള ബാങ്കിലെ കൈമാറി. ഇവിടെയും മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ് തുക കൈമാറിയത്. കൊന്നത്തടി ഓഫീസർ 27.51 ലക്ഷം രൂപയാണ് പാറത്തോട് സർവീസ് സഹകരണ ബാങ്കിനെ കൈമാറിയത്. മൂന്ന് കൃഷ്വഭവനുകളിലും പദ്ധതി മാർനിർദേശങ്ങൾ പാലിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവവളം വാങ്ങുമ്പോൾ പാലിക്കണമെന്നും പദ്ധതി മാർഗരേഖയിലെ നിർദേശം നിർബന്ധമായും പാലിക്കണമെന്നും കർശന നിർദേശം ഭരണ വകുപ്പ് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പദ്ധതി മാർഗനിർദേശത്തിന് വിരുദ്ധമായി പദ്ധതി നിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.

സർക്കാർ ഉത്തരവ് പ്രകാരം കേരള കാർഷിക സർവകലാശാല, റെയ്ഡ്കോ, കയർഫെഡ്, എഫ്.പി.ഒ എന്നിവിടങ്ങളിലെ ജൈവവളമാണ് വാങ്ങേണ്ടത്. അതുപോലെ കാർഷിക കർമ സേനകൾ, കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ജോയിൻറ് ലൈബ്രറി ഗ്രൂപ്പുകൾ തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്ലാന്റുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്ന ജൈവവളങ്ങളും വിതരണം ചെയ്യാം. നിർവഹണ ഉദ്യോഗസ്ഥൻ കൺവീനറായ പർച്ചേസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം വാങ്ങൽ നടപടിക്രമങ്ങൾ പാലിച്ച് ജൈവവളം വാങ്ങി വിതരണം ചെയ്യേണ്ടത്.

അനിവാര്യമായ സാഹചര്യത്തിൽ സഹകരണ സംഘങ്ങളിൽ നിന്നോ മറ്റ് അംഗീകൃത ഏജൻസികളിൽ നിന്നോ കൃഷിക്കാർ ജൈവവളവും മറ്റും നേരിട്ട് വാങ്ങി അതിന്റെ ബിൽ നിർവഹണ ഉദ്യോഗസ്ഥർക്ക് നൽകുന്ന മുറക്ക് സബ്സിഡി അനുവദിക്കാം എന്നുമാണ് നിർദേശം നൽകിയത്. ഈ നിർദേശമെല്ലാം മൂന്ന് കൃഷി ഭവകളിലും അട്ടിമറിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

Tags:    
News Summary - Bio-fertilizer distribution: Reports suggest that farm houses have defied guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.