കായംകുളം: വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പത്തിയൂർ വടശ്ശേരിൽ ബിനുവും കുടുംബാംഗങ്ങളും ചേർന്നാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥൻ നന്ദഗോപാലിനെ (27) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിനെക്കൂടാതെ ഭാര്യയും പത്തിയൂർ പഞ്ചായത്ത് ഏഴാംവാർഡ് അംഗവുമായ മോളി വടശ്ശേരി, മകൾ പ്രവീണ, മരുമകൻ ജ്യോതിഷ് എന്നിവർക്കെതിരെ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.
ബിനുവിന്റെ ഉടമസ്ഥതയിലുള്ള ഹോളോബ്രിക്സ് കമ്പനിയോട് ചേർന്ന കുടുംബവീട്ടിൽ വ്യാജമദ്യ വിൽപന നടക്കുന്നതായ പരാതിയിലാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. മഫ്തിയിലെത്തിയ എക്സൈസ് സിവിൽ ഓഫിസർമാരായ ബിപിൻ, നന്ദഗോപാൽ, രഞ്ജിത്ത് എന്നിവർ നടത്തിയ അന്വേഷണത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ പത്തിയൂർ കോട്ടൂർ വടക്കതിൽ ശശിയെ വ്യാജമദ്യവുമായി പിടികൂടി.
ഇയാളോടൊപ്പമുണ്ടായിരുന്ന കൂട്ടാളികളായ പ്രതികൾ ഓടിമറഞ്ഞു. ശശിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബിനുവിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘത്തിനുനേരെ ആക്രമണം ഉണ്ടായത്. സംഭവമറിഞ്ഞ് കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥരും കരീലക്കുളങ്ങര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. മർദനമേറ്റ നന്ദഗോപാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സമ്മതിക്കാതെ വാഹനം തടഞ്ഞ് വീണ്ടും പൊലീസിനെയും എക്സൈസിനെയും ആക്രമിക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ചത്.
അങ്കമാലി: 20 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിലായ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. വടകര കുറ്റിയാടി കോതേൻ കോട്ടുമ്മൽ വീട്ടിൽ മുഹമ്മദ് സുഹൈലിനെയാണ് (30) അങ്കമാലി പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടെ പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവുംകുടി വീട്ടിൽ വിഷ്ണു ചന്ദ്രൻ (31) എന്നിവരെ നേരത്തേ റൂറൽ ജില്ല ഡാൻസാഫും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയിരുന്നു.
പ്രതികളെ കൂടുതൽ ചോദ്യംചെയ്തതോടെ ഇവർക്ക് രാസലഹരി വിൽപന നടത്തിയത് മുഹമ്മദ് സുഹൈലാണെന്ന് തെളിഞ്ഞു. ഇയാളിൽനിന്നാണ് പ്രധാനമായും കേരളത്തിലേക്ക് രാസലഹരി എത്തുന്നതതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം ഇയാളുടെ ബംഗളൂരുവിലെ താമസസ്ഥലത്തുനിന്നാണ് പിടികൂടിയത്.
വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപന നടത്താനാണ് രാസലഹരി എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. ഡിവൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, സീനിയർ സി.പി.ഒമാരായ അജിത തിലകൻ, എം.ആർ. മിഥുൻ, കെ.ആർ. മഹേഷ്, എബി സുരേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.