വടകര: വീടിന്റെ ടെറസിൽ സ്ഫോടനം. യുവാവിന് ഗുരുതര പരിക്ക്. ബോംബ് നിർമിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ആർ.എസ്.എസ് പ്രവർത്തകൻ മണിയൂർ ചെരണ്ടത്തൂരിലെ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് (30) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഹരിപ്രസാദിന്റെ ഇരു കൈപ്പത്തികൾക്കും ഗുരുതര പരിക്കേറ്റു. ശരീരത്തിലും പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന വീടിന്റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്. സംഭവസ്ഥലത്തുനിന്നും രണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങൾ പൊലീസിന് ലഭിച്ചു. പടക്കങ്ങൾ അഴിച്ച് വെടിമരുന്ന് ശേഖരിച്ച് സ്ഫോടകവസ്തു നിർമിച്ചതാണെന്നാണ് പൊലീസ് നിഗമനം. പൊലീസ് സ്ഥലത്ത് എത്തുമ്പോൾ ടെറസിന്റെ ചില ഭാഗങ്ങൾ വൃത്തിയാക്കിയ നിലയിലാണ്.
(സ്ഥലത്തുനിന്ന് കണ്ടെത്തിയ ഓലപ്പടക്കങ്ങൾ)
ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനാണ് ഹരിപ്രസാദ്. പയ്യോളിയിൽനിന്നും വടകരയിൽനിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. വീടിന് കാവൽ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.