പാലക്കാട് കലക്ടർ ജി. പ്രിയങ്കയും ഗായിക നഞ്ചിയമ്മയും
കോഴിക്കോട് : അട്ടപ്പാടിയിൽ കുടുംബഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗായിക നഞ്ചിയമ്മ പാലക്കാട് കലക്ടർ ജി. പ്രിയങ്കയെ കാണും. നഞ്ചിയമ്മയുടെ ടി.എൽ.എ കേസിലുണ്ടായിരുന്ന ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കെ.വി, മാത്യു, നിരപ്പത്ത് ജോസഫ് കാര്യൻ തുടങ്ങിയവരാണ് തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് അഗളി കോടതിയിൽ നടന്ന വിചാരണയിൽ നഞ്ചിയമ്മക്ക് അനുകൂല വിധിയായി.
ഈ കേസിൽ കലക്ടർ ഇടപെട്ട് നീതി നടപ്പാക്കണമെന്നാണ് നഞ്ചിയമ്മ ആവശ്യപ്പെടുന്നത്. നഞ്ചിയമ്മയുടെ ഭമിക്ക് ആധാരം ഉണ്ടാക്കാൻ ഉപയോഗിച്ച നികുതി രസീത് അഗളി വില്ലേജ് ഓഫീസിൽനിന്ന് നൽകിയതെല്ലെന്നാണ് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ വില്ലേജ് ഓഫീസർ ഉഷാകുമാരി മൊഴി കൊടുത്തുവെന്ന് റവന്യൂ മന്ത്രി നിയമസഭയിലും മറുപടി നൽകിയിരുന്നു. വില്ലേജിലെ നികുതി രസീത് വ്യാജമായി നിർമിച്ചവരുടെ പേരിൽ കേസെടുക്കണമെന്നാണ് നഞ്ചിയമ്മ ആവശ്യപ്പെടുന്നത്.
ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവർക്കെതിരെ എസ്. സി- എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് റവന്യൂമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇക്കാര്യത്തിൽ കലക്ടർ നടപടിയെടുക്കണം. മുൻ കലക്ടർ മൂൺമയി ജോഷി നടത്തിയ വിചാരണയിൽ മാരിമുത്തു നൽകിയ മൊഴിയും റവന്യൂ മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിരുന്നു. ഇതിലൂടെ മാരിമുത്തു അറിയാതെയാണ് അദ്ദേഹത്തിന്റെ പേരിൽ നികുതി രസീത് നിർമിച്ച് ഭൂമി വ്യാജരേഖയുണ്ടാക്കിയതെന്നും വ്യക്തമായി. അതിനാലാണ് അഗളി കോടതിൽ കെ.വി.മാത്യു നൽകിയ കേസിൽ നഞ്ചിയമ്മക്ക് അനുകൂലമായി വിധിച്ചത്.
എന്നാൽ, കേസ് വീണ്ടും കോടതിയിൽ നിന്ന് കോടതിയിലേക്ക് അപ്പീൽ പോവുകയാണ്. കുടുംബഭൂമിക്ക് വ്യാജ ഉണ്ടാക്കി തട്ടിയെടുത്തവർക്ക് പണമുള്ളതിനാൽ ഭൂമി തിരിച്ചുകിട്ടാത്ത വിധം മേൽ കോടതിയിൽ അപ്പീൽ നൽകി. വ്യാജരേഖയുണ്ടാക്കി രജിസ്റ്റർ ചെയ്ത ആധാരങ്ങൾ കലക്ടർ റദ്ദ് ചെയ്യണം. വ്യാജനികുതി രസീത് ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കാൻ കലക്ടർ നടപടി സ്വീകരിക്കണം.
ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നേരിൽ കാണാൻ ഈ മാസം 16ന് പാലക്കാട് കലക്ടറേറ്റിൽ എത്തുമെന്നാണ് നഞ്ചിയമ്മ കലക്ടറെ അറിയിച്ചത്. നഞ്ചിക്കൊപ്പം ആദിവാസി നേതാവായ ടി.ആർ. ചന്ദ്രനും അട്ടപ്പാടി സംരക്ഷണ സമിതി നേതാവ് എം. സുകുമാരനും കൂടെ ഉണ്ടാകുമെന്നും നഞ്ചിയമ്മ കലക്ടറെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.