Fr. Philip Kaviyil

വഖഫ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത കേരള എം.പിമാർക്കെതിരെ കത്തോലിക്ക കോൺഗ്രസ്; ‘മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ കാണാത്തത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’

കണ്ണൂർ: വിവാദ വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ലോക്സഭയിൽ വോട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള എം.പിമാരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ എം.പിമാർ കണ്ടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ വ്യക്തമാക്കി.

എം.പിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ വലിയൊരു മുറിവായി മാറി. അത് ജനങ്ങളുടെ മനസിൽ അവശേഷിക്കും. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്. വഖഫ് ബോർഡിന്‍റെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരുമുണ്ട്. അതിൽ ക്രിസ്ത്യാനികളും മുസ് ലിംകളുമുണ്ട്.

കേരളത്തിലെ എം.പിമാർക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നു. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടതെന്നും ഫാ. ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി.

അതേസമയം, ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സഭ സ്വീകരിച്ചിട്ടില്ലെന്ന് ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ആളുകളുടെ പക്ഷത്താണ് നിന്നത്. ബിൽ പാസാക്കുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്സഭയിൽ ഇന്നലെ സുരേഷ് ഗോപി ഒഴികെ കേരളത്തിൽ നിന്നുള്ള എം.പിമാർ വഖഫ് ഭേദഗതി ബില്ലിനെ എതിർത്താണ് വോട്ട് ചെയ്തത്. 

Tags:    
News Summary - Catholic Congress says Kerala MPs did not see the tears of the people of Munambam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.