കൽപറ്റ: സംസ്ഥാന പൊലീസ് കൊലചെയ്‌ത ഗോകുലിൻറെ കസ്റ്റഡിമരണം സമഗ്രാന്വേഷണത്തിനും കുറ്റവാളികളെ മാത്യകാപരമായി ശിക്ഷിക്കുന്നതിനും സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തയാറകണമെന്ന് ആദിവാസികൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി. ഗോകുലിന്റെ കസ്റ്റഡി മരണത്തിനുത്തരവാദികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും സർവീസിൽ നിന്നും നീക്കം ചെയ്യണമെന്നും സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഗോകുലിൻറെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണം, എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി കസ്റ്റഡിയിൽ പീഡനത്തെക്കുറിച്ചും അന്വേഷിക്കണം, പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 10ന് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തും.
ജീവതത്തെകുറിച്ച് യാതൊരു ധാരണയും എത്താത്തവരും എന്നാൽ ഒരുമിച്ച് ജീവിക്കുന്നതിനുമായി തീരുമാനിച്ച് ഇറങ്ങിതിരിച്ച രണ്ട് ആദിവാസികുട്ടികളായിരുന്നു ഗോകുലും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും. ഇവർ തിരിച്ച് പോരുന്നതിനായി സഹായ അഭ്യർഥനയുമായി കോഴിക്കോട് പൊലീസുകാരെ സമീപിച്ചത്.
കാണാനില്ല എന്ന പരാതിയുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലാക്കുകയും കൽപ്പറ്റ പൊലീസിന് കൈമാറി എന്നുമാണ് പൊലീസ് ഭാഷ്യം. ഈ കുട്ടികൾ രണ്ട് പേരും കൽപ്പ സ്റ്റേഷൻ പരിധിയിലല്ലാതിരുന്നിട്ടും കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ എല്ലാ നിയമങ്ങളേയും നോക്കുകുത്തിയാക്കി കസ്റ്റഡിയിൽ വച്ചുവെന്നതിന് ജില്ലാ ഭരണകൂടം മറുപടി പറയണം.
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി ജനവിഭാഗമായ പണിയ സമുദായത്തിനുള്ളിൽ നിലനിൽക്കുന്ന ജീവിത രീതിയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ജുഡീഷ്യറി, പൊലീസ്, സർക്കാർ സംവിധാനങ്ങളിൽ നിലനിൽക്കുന്ന അജഞതയിൽ നിന്നാണ് ആദിവാസി യുവാക്കൾ വൈവാഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയിലറകളിൽ കഴിഞ്ഞുവരുന്നതിന് ഇടയാക്കുന്നത്. നിരവധി ആദി വാസി പെൺകുട്ടികൾ കുറ്റ്യാടി, തലശ്ശേരി, മലപ്പുറം കല്യാണങ്ങൾ എന്ന് കുപ്രിസിദ്ധമായി അറിയപ്പെടുന്ന കല്യാണങ്ങളിലൂടെ ഗോത്ര ജനവിഭാഗങ്ങളല്ലാത്തവരിലേക്ക് എത്തിപ്പെടുന്നു.
ഇത്തരം ഗൗരവതരമായ പ്രശ്‌നങ്ങൾ ഗോത്രജനത അഭിമുഖീകരിക്കുമ്പോൾ ഇത്തരത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്ര ജനവിഭാഗത്തിൽപ്പെട്ടതും പ്രായപൂർത്തിയാകാത്തതുമായ ഗോകുലിനെ കസ്റ്റഡിയിൽ എടുത്തതു മുതൽ മരണം വരെ പൊലീസ് നടത്തിയ എല്ലാ നടപടികളും അന്വേഷണവിധേയമാക്കണം. ഗോകുലിന്റെ കൊലപാതകമടക്കമുള്ള മുഴുവൻ ആദിവാസി കൊലപാതകങ്ങളും സിറ്റിംഗ് ജഡ്‌ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു..
സമിതി ചെയർമാൻ അമ്മിണി കെ.വയനാട്, വൈ.ചെയർമാൻ പി.കെ. രാധാകൃഷ്‌ണൻ, കൺവീനർ സി. മണികുട്ടൻ, ജി. പാലൻ, വി.കെ. വിനു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.