വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളിക്കുള്ള സ്വീകരണ പരിപാടിയിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി; നാല് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും

വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളിക്കുള്ള സ്വീകരണ പരിപാടിയിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി; നാല് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും

ആലപ്പുഴ: വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശനുള്ള സ്വീകരണ പരിപാടിയിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പ്രസ്താവന വെള്ളാപ്പള്ളി നടത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ നിന്നും പിന്മാറണമെന്നാണ് ആവശ്യം.

ഏപ്രിൽ 11ന് എസ്എൻഡിപി യോഗം ചേർത്തല യൂനിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറൽ സെക്രട്ടറി പദം പൂർത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, പി.എൻ വാസവൻ, സജി ചെറിയാൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഏപ്രിൽ 11ന് നടത്താൻ തീരുമാനിച്ചിട്ടുള്ള വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി പൊതുസമൂഹത്തിന് മുമ്പിൽ ശക്തമായ സന്ദേശം നൽകണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

മലപ്പുറത്തെ മുൻനിർത്തി ഒരു സമുദായത്തിന് നേരെ വംശീയ വിദ്വേഷം തുപ്പിയ, മുസ്ലിം സമുദായത്തിന് നേരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ഒരാളെ സ്വീകരിക്കാൻ ഭരണകൂടത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് വ്യക്തമാക്കി.

മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല.

മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു.

ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Tags:    
News Summary - hief Minister inaugurates reception at Vellappally amid controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.