ആലപ്പുഴ: മലപ്പുറം ജില്ലക്കെതിരായ വർഗീയ പരാമർശവും തുടർന്നുണ്ടായ വിമർശനങ്ങളും നിലനിൽക്കെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി മികച്ച സംഘാടകനാണെന്നും മികവോടെ എസ്.എൻ.ഡി.പി യോഗത്തെ നയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി എത്തിയതിന്‍റെ 30-ാം വാർഷികാഘോഷത്തിന്‍റ ഭാഗമായി ചേർത്തല യൂണിയൻ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഒരേ വേദിയിൽ എത്തിയത്.വെള്ളാപ്പള്ളിക്ക് ഉചിതമായി സ്വീകരണമാണ് ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ അദ്ദേഹം സന്നദ്ധനായി എന്നത് അദ്ദേഹത്തിന്‍റെ പ്രവർത്തന ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. ഒരു സംഘടനയുടെ അമരക്കാരനായി ഇരുന്ന് കൂടുതൽ വളർച്ചയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. അതിന് വെള്ളാപ്പള്ളിയെ പ്രത്യേകം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ആത്മാഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് നിൽക്കാൻ വേണ്ട ധൈര്യവും ആർജ്ജവവും അംഗങ്ങൾക്ക് പകർന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിയുടേത്. അതാണ് അദ്ദേഹത്തിന്‍റെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.