ന്യൂഡൽഹി: പി.വി. അൻവർ എം.എൽ.എ പാർട്ടിക്കും എൽ.ഡി.എഫിനും സർക്കാറിനുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും എൽ.ഡി.എഫിനെയും സർക്കാറിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വന്ന ആരോപണങ്ങളായി മാത്രമേ കണക്കാക്കുന്നുള്ളൂ. ഇതൊന്നും സർക്കാർ നേരത്തെ നിശ്ചയിച്ച അന്വേഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. നിഷ്പക്ഷമായി അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ മികച്ച സംവിധാനം ഏർപ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ലെന്ന് പറഞ്ഞിട്ടുണ്ട്. നേരത്തെ സംശയിച്ചിരുന്നത് പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
അദ്ദേഹം പാർട്ടിക്കും എൽ.ഡി.എഫിനും സർക്കാറിനും എതിരെയുള്ള കാര്യങ്ങളാണ് പറഞ്ഞത്. മാത്രമല്ല, എൽ.ഡി.എഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്നുപറഞ്ഞു. ഇതേക്കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. അൻവർ ഉന്നയിച്ച വിഷയങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരോട്, എല്ലാം പറയുമെന്നും നിങ്ങൾ ബേജാറാകേണ്ട എന്നും ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.