സിയാൽ എം.ഡി എസ്. സുഹാസ്, എ.സി. ഐ പ്രസിഡന്റ് എസ്.ജി.കെ. കിഷോറിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു
കൊച്ചി: ഹരിതോർജ ഉല്പാദന മേഖലയിൽ ഏർപ്പെടുത്തിയ പരീക്ഷണങ്ങൾക്ക് സിയാലിന് അന്താരാഷ്ട്ര അംഗീകാരം. പയ്യന്നൂർ സൗരോർജ പദ്ധതിയിൽ പരീക്ഷിച്ച സാങ്കേതിക സംവിധാനത്തിനാണ് സിയാലിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) അംഗീകാരം ലഭിച്ചത്. പ്രതിവർഷം 6–15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയർപോർട്ട് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം.
ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.സി.ഐ പ്രസിഡന്റ് എസ്.ജി.കെ. കിഷോറിൽ നിന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അവാർഡ് സ്വീകരിച്ചു. സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി., എസിഐ ഇന്റർനാഷണൽ ഏഷ്യ-പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൻസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്ത് അധികം പരീക്ഷിക്കപെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാർ പ്ലാന്റ് ആണ് പയ്യന്നൂരിലേത്. ഭൂമിയുടെ ഘടനക്ക് അനുസൃതമായി സ്ഥാപിക്കുന്ന ഇത്തരം പ്ലാന്റ്‌റുകൾക്ക് നിരപാർന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാൾ 35 ശതമാനത്തിൽ അധികം പാനലുകളെ ഉൾക്കൊള്ളാൻ കഴിയും. ഇതിനായി ഭൂമിയുടെ ചരിവ് നികത്തേണ്ടതില്ല. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായ സിയാൽ, ഹരിതോർജ ഉല്പാദന മേഖലയിൽ നിരന്തരം വികസനങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി, വിഭിന്നങ്ങളായ നിരവധി ഹരിതോർജ ഉല്പാദന സംരംഭങ്ങൾക്കാണ് സിയാൽ തയാറെടുക്കുന്നത്.
"ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമാണ് സിയാൽ. തുടർച്ചയായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, വർധിച്ചു വരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാൻ കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനാണ് സിയാൽ ഉദ്ദേശിക്കുന്നത്. നിലവിൽ, സിയാലിന്റെ മൊത്തം സ്ഥാപിതശേഷി 50 മെഗാവാട്ട് ആണ്.
നമ്മുടെ ആവാസ വ്യവസ്ഥക്ക് കരുതൽ പകർന്നുകൊണ്ടുള്ള ഇത്തരം വികസന പദ്ധതികൾ മറ്റ് ഊർജ്ജ ഉത്പാദകർക്ക് മാതൃകയാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു”, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. 2024 ൽ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ കണ്ടെത്തിയ മികച്ച പദ്ധതികളിൽ ഒന്നാണ് സിയാലിന്റെ പയ്യന്നൂർ സൗരോർജ പദ്ധതിയെന്ന് എ.സി. ഐ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.