തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ കോടികളുടെ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച ഒന്നരക്കോടിയോളം വരുന്ന അംശാദായ തുക ബോർഡിലെ ക്ലർക്ക് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയതായി വിജിലൻസ് കണ്ടെത്തി.
സംഭവത്തിൽ ലോട്ടറി ക്ഷേമനിധി ബോർഡ് മ്യൂസിയം പൊലീസിന് പരാതി നൽകി. 2018 മുതൽ 2021 കാലയളവിലാണ് തട്ടിപ്പ് അരങ്ങേറിയത്. ബോർഡിലെ മുൻ ക്ലർക്ക് സംഗീതിനെതിരെയാണ് പരാതി. സംഗീതിന്റെ തട്ടിപ്പ് ക്ഷേമനിധി ബോർഡിന്റെ ഓഡിറ്റ് വിഭാഗത്തിന്റെ ശ്രദ്ധയിൽപോലും പെട്ടിരുന്നില്ല.
തുടർന്ന് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. 2018ൽ മാത്രം രണ്ടു തവണയായി 80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുവിന്റെ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി. വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോർഡ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ മാത്രം ഒന്നരക്കോടിയുടെ ക്രമക്കേട് കണ്ടെത്തി.
2018-21വരെ സംഗീത് ബോർഡിൽ ജോലി ചെയ്തു. ഇതിനുശേഷം ലോട്ടറി ഡയറക്ടറേറ്റിലേക്ക് മാറി. പക്ഷേ, അപ്പോഴും ബോർഡിന്റെ ചെക്കുകള്‍ ഉപയോഗിച്ച് പണം പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ ധനകാര്യ പരിശോധന വിഭാഗം മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി. സുബൈർ പറഞ്ഞു. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ പൊലീസ് ഇതേവരെ കേസെടുത്തിട്ടില്ല.
അതേസമയം അവധിക്കുവേണ്ടി വ്യാജ മെഡിക്കൽ രേഖകള്‍ സമർപ്പിച്ചതിന് ആറുമാസമായി സൂരജ് സസ്പെന്‍ഷനില്‍ കഴിയുകയാണ്. തട്ടിപ്പ് പുറത്തുവന്നതോടെ, ഇയാൾ ഒളിവിലാണെന്ന് വിജിലൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.