തിരൂര്‍: നഴ്സുമാരുടെ പരിചരണവും സേവനവും പൊതുജനങ്ങള്‍ ഇപ്പോഴെങ്കിലും മനസ്സിലാക്കിയതില്‍ സന്തോഷമുണ്ടെന്ന് തിരൂര്‍ ജില്ല ആശുപത്രിയിലെ നഴ്സുമാര്‍. കോവിഡ് 19 എന്ന മഹാമാരി കാലത്ത് പൊതുജനങ്ങള്‍ തങ്ങളെ കുറിച്ച് നല്ലത് പറയുമ്പോള്‍ ഏറെ സന്തോഷമുണ്ട്. യഥാര്‍ഥത്തില്‍ ഇങ്ങനെ തന്നെയാണ് എല്ലാകാലത്തും നഴ്സുമാരുടെ പരിചരണവും സേവനവും-ഇന്ഫെക്ഷന് കണ്ട്രോളര് (അണുബാധ നിയന്ത്രണം) നഴ്സായ രജിത ‘മാധ്യമ’ത്തോട് പറഞ്ഞു.
24 മണിക്കൂറും നിതാന്ത ജാഗ്രതയിലുള്ളവരാണ് നഴ്സുമാര്‍. മൂന്ന് ഷിഫ്റ്റുകളിലായി നാല് ഗ്രൂപ്പുകളില്‍ ഹെഡ് നഴ്സുള്‍പ്പെടെ ഏഴ് പേരടങ്ങുന്നതായിരുന്നു കോവിഡ് കാലത്ത് ഐസോലേഷന് വാര്‍ഡിലും മറ്റും ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഇതില്‍ സി ഗ്രൂപ്പിലുള്‍പ്പെടുന്ന നഴ്സുമാരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്നത്. ഇവര്‍ രണ്ടാഴ്ചത്തെ ഡ്യൂട്ടിക്കു ശേഷം ഏഴു ദിവസം സ്വയം ക്വാറൻറീനിൽ പോവും. തിരൂര്‍ ജില്ല ആശുപത്രിയില്‍ 1000ലധികം പേരാണ് കോവിഡ് ഒ.പിയില്‍ ചികിത്സക്ക് എത്തിയത്.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാനായി തിരൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി മുന്‍കൈയെടുത്ത് വിനോദ പരിപാടികളും മറ്റു ചെറിയ ആഘോഷങ്ങളും എപ്പോഴും വാട്സ്ആപ് ഗ്രൂപ്പിലൂടെയും മറ്റും സംഘടിപ്പിക്കാറുണ്ട്. ഇത് തിരൂര്‍ ജില്ല ആശുപത്രിയിലെ മാത്രം പ്രത്യേകതയായാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും രജിത വ്യക്തമാക്കി.
ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിനോദ്, ആർ.എം.ഒ ഡോ. അർച്ചന, ഡോ. കൃഷ്ണദാസ്, ഡോ. പ്രശാന്ത്, ഡോ. ബിനോയ്, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. ജാവേഷ് അനീഷ്, നഴ്സിങ് സൂപ്രണ്ട് അജിത, ജമീല, ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും കോവിഡ് കാലത്തും വിശ്രമമില്ലാതെ പോരാട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.