എം.എ ബേബി, സി.പി.എം പാർട്ടി കോൺഗ്രസ് ലോഗോ
തിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസിനു നാളെ മധുരയിൽ തുടക്കമാകുമ്പോൾ, ഉന്നത നേതൃത്വനിരയിൽ കേരള ഘടകം കൂടുതൽ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിയുടെ സാധ്യതയേറുന്നത്. ഇ.എം.എസിനു ശേഷം കേരളത്തിൽ നിന്നും ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്ന വലിയ ചോദ്യത്തിനും മധുര ഉത്തരം നൽകും. കൊല്ലത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലെ തീരുമാനം പോലെ, പ്രായപരിധി കഴിഞ്ഞവരെ പിബിയിലേക്കും പരിഗണിക്കേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം. മുതിർന്ന നേതാക്കളായ മുഹമ്മദ് സലീം, അശോക് ധാവ്ലെ എന്നിവരുടെ പേര് ചർച്ചയിൽ ഉയർത്തിയെങ്കിലും കേരള നേതാക്കൾ ഇത് അംഗീകരിച്ചില്ല. അതിനിടയിലാണ് 2012 മുതൽ പിബിയിലുള്ള ഏറ്റവും മുതിർന്ന മലയാളിയായ എം.എ.ബേബിയുടെ സാധ്യത.
പുതിയ പിബിയിൽ പ്രായപരിധിയിൽ ഒന്നോ രണ്ടോ നേതാക്കൾക്ക് ഇളവ് നല്കുന്നത് ആലോചിക്കും എന്ന് പ്രകാശ് കാരാട്ട് നേരത്തെ തന്നെ സൂചന നല്കിയിരുന്നു. ഈ സാഹചര്യത്തിൽ വൃന്ദ കാരാട്ടിന് ഇളവ് നൽകിയാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്.
ബേബി ജനറൽ സെക്രട്ടറിയായാൽ കേരളത്തിൽനിന്നു മറ്റൊരാൾക്കൂടി പിബിയിലേക്ക് വന്നേക്കാം. ഇ.പി.ജയരാജന് സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. 75 വയസ്സ് പിന്നിട്ട സാഹചര്യത്തിൽ എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിവാക്കും. നിലവിൽ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനെതുടർന്നുള്ള ഒഴിവു നികത്തിയിട്ടില്ല. അപ്പോൾ കേരളത്തിൽ നിന്നും മൂന്ന് പേർ പുതുതായി കേന്ദ്രകമ്മിറ്റിയിൽ എത്താൻ സാധ്യതയുണ്ട്. നിലവിൽ എം.എ.ബേബിക്ക് 71 വയസ്സ് തികഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.