കോഴിക്കോട്: കോൺട്രാക്ട്, സ്റ്റേജ് കാരേജ്, വിദ്യാഭ്യാസ സ്ഥാപന ബസുകളിൽ കാമറ ഘടിപ്പിക്കാനുള്ള മോട്ടോർ വാഹന വകുപ്പ് ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്ന സ്വരം. ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ കോൺട്രാക്ട്, കാരേജ്, സ്റ്റേജ് കാരേജ് ബസുകളിലും വിദ്യാഭ്യാസ സ്ഥാപന ബസുകളിലും കാമറ ഘടിപ്പിക്കണമെന്ന ഉത്തരവിലാണ് അവ്യക്തതയാരോപിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വിവേചനാധികാരത്തോടെ വിരുദ്ധ തീരുമാനമെടുക്കുന്നത്.
ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങൾ പരിശോധനക്ക് ഹാജരാക്കുമ്പോൾ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. കാമറ സ്ഥാപിക്കാത്ത വാഹനങ്ങൾക്കെതിരെ റോഡിലെ പതിവു വാഹന പരിശോധനക്കിടയിലും ചില ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ, പരിശോധനക്കെത്തിക്കുന്ന വാഹനങ്ങളിൽ മാത്രമാണ് കാമറ നിർബന്ധമാക്കിയതെന്നും റോഡ് പരിശോധനയിൽ കാമറ പരിശോധന നിർദേശിക്കുന്നില്ലെന്നുമാണ് വാഹന ഉടമകൾ പറയുന്നത്. പിഴക്ക് തുനിയുന്ന ഉദ്യോഗസ്ഥരെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞ്, പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുകയുമാണ്. സംസ്ഥാനത്ത് സ്റ്റേജ് കാരേജ് ബസുകളിലെ യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പെർമിറ്റ് നിബന്ധനകളിൽ മാറ്റംവരുത്തിയാണ് കാമറകൾ സ്ഥാപിക്കാൻ നിഷ്കർഷിച്ചത്. അതിനാൽ, സുരക്ഷ ഉറപ്പാക്കാൻ ഫിറ്റ്നസ് സമയംവരെ കാത്തിരിക്കുന്നത് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനങ്ങൾ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം.
മൂന്നു കാമറ യൂനിറ്റുകൾ വേണ്ട ബസിൽ ഒരു യൂനിറ്റ് കാമറ ഘടിപ്പിച്ചില്ലെങ്കിൽ 5000 രൂപയാണ് പിഴ. ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഉള്ളിലും ഡ്രൈവറുടെ ഭാഗത്തും ചവിട്ടുപടിയിലും കാമറ സ്ഥാപിക്കാനാണ് ഉത്തരവുണ്ടായിരുന്നത്. എന്നാൽ, മുന്നിലും പിന്നിലും ബസിനുള്ളിലും മാത്രമാക്കി ചുരുക്കി പിന്നീട് മറ്റു രണ്ടെണ്ണം താൽക്കാലികമായി ഒഴിവാക്കി. കെ.എസ്.ആർ.ടി.സിയിൽ കാമറ കർശനമാക്കേണ്ടെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.