കരുവന്നൂർ കേസിൽ സമ്മർദ്ദത്തിന് വഴങ്ങരുത്; സി.പി.എം നേതാക്കളുടെ പങ്കാളിത്തം അന്വേഷിക്കണമെന്നും ഹൈകോടതി

കരുവന്നൂർ കേസിൽ സമ്മർദ്ദത്തിന് വഴങ്ങരുത്; സി.പി.എം നേതാക്കളുടെ പങ്കാളിത്തം അന്വേഷിക്കണമെന്നും ഹൈകോടതി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രാഷ്ട്രീയ സമ്മർദങ്ങളും ഭയപ്പാടുമില്ലാതെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനോട് ഹൈകോടതി.

കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി സമർപ്പിച്ച കുറ്റപത്രത്തിലും സത്യവാങ്മൂലത്തിലും പേരുള്ള സി.പി.എം നേതാക്കളടക്കമുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ഡി.കെ. സിങ് ഇടക്കാല ഉത്തരവിൽ പറഞ്ഞു. കുറ്റപത്രത്തിന്‍റെയും (ഇ.സി.ഐ.ആർ) സത്യവാങ്മൂലത്തിന്‍റെയും പകർപ്പ് കൈമാറാൻ ഇ.ഡിക്ക് കോടതി നിർദേശവും നൽകി.

കേസിൽ നാലുവർഷമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്തതിൽ കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

അന്വേഷണം പൂർത്തിയായെന്നും പ്രതികളെ അറസ്റ്റ് ചെയ്തെന്നും അറിയിച്ചതിനെ തുടർന്ന് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഇ.ഡിയോട് നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായിരുന്നു. പ്രതികളിലേറെയും സി.പി.എം പ്രാദേശിക നേതാക്കളാണെന്ന് വ്യക്തമാക്കിയ കോടതി, ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടോയെന്ന് ആരാഞ്ഞു.

ഭരണത്തിലുള്ള പാർട്ടിയിലെ അംഗങ്ങൾ ഉൾപ്പെട്ട കേസ് പൊലീസിന് സത്യസന്ധമായി അന്വേഷിക്കാനാവുമോയെന്നത് സംശയകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, സമ്മർദം ഉണ്ടായാലും അത് കണക്കിലെടുക്കാതെ സത്യസന്ധമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചു. അന്വേഷണത്തിന് മൂന്ന് മാസം സമയം നൽകിയ കോടതി ഹരജി വീണ്ടും ജൂലൈയിൽ പരിഗണിക്കാൻ മാറ്റി. സമ്മർദങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്നും കോടതി വാക്കാൽ പരാമർശിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ എം.വി. സുരേഷ് സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Tags:    
News Summary - Don't give in to pressure in Karuvannur case -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.