ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; വിട്ടുവീഴ്ചക്കില്ലെന്ന് ഗതാഗതമന്ത്രി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; വിട്ടുവീഴ്ചക്കില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സർക്കാർ മുന്നോട്ടുവെച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും അങ്ങനെ ഇളവുണ്ടാകുമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ അവർക്ക് തെറ്റിപ്പോയെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ. പുതിയ ടെസ്റ്റ് രീതികൾക്കനുസൃതമായി ഗ്രൗണ്ടുകൾ ഒരുക്കാനുള്ള സാവകാശം നൽകുക മാത്രമാണ് ചെയ്തത്.

സർക്കാർ പരിഷ്കരണവുമായി മുന്നോട്ടുപോകുകയാണ്. നിലവിലെ ‘എച്ച്’ രീതി മാറും. കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിങ് സ്കൂളുകൾ വഴി 38 ലക്ഷം രൂപ ലാഭമുണ്ടായി. കുറഞ്ഞ ഫീസ് ഈടാക്കിയിട്ടും ലാഭമുണ്ടായി. 15 സ്കൂളുകളാണ് ഇതിനകം കെ.എസ്.ആർ.ടി.സി തുടങ്ങിയത്. മൂന്നാഴ്ചക്കുള്ളിൽ ഇത് 21 ആകും. കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളിലെ പഠിതാക്കളെ ബോധപൂർവം പരാജയപ്പെടുത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

അതേസമയം, ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശിപാർശയും തന്‍റെ മുന്നിലെത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്കൂളിലെ പരാജയപ്പെട്ട പഠിതാവിനോട് സ്വകാര്യ സ്കൂളിൽ പോയി പരിശീലിച്ച് വരാനാണ് ഈ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ചില ശീലങ്ങൾ ഇപ്പോഴും മാറ്റാതെയുണ്ട്. അവ തിരുത്തണമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ വാടകക്ക് നൽകാനാവില്ല

സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് നമ്പറിടാൻ തീരുമാനിച്ചതായി മന്ത്രി കെ.ബി. ഗണേഷ്കുകുമാർ. ഏതെങ്കിലും ഡ്രൈവിങ് സ്കൂളിന്‍റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്ത ശേഷം ഇവ നിശ്ചിത വാടകക്ക് മറ്റുള്ളവർക്ക് നൽകുന്ന പ്രവണത അനുവദിക്കില്ല.

നിയമപ്രകാരം ഡ്രൈവിങ് സ്കൂളുകൾക്ക് ബ്രാഞ്ചുകളില്ല. കടമുറികൾ വാടകക്ക് കൊടുക്കുന്നതുപോലെ ഡ്രൈവിങ് സ്കൂൾ വാഹനം വാടകക്ക് കൊടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Driving test reform; Transport Minister says no compromise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.