ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ നിയമ നടപടി സ്വീകരിക്കണം -ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: വടകരയിൽ യു.ഡി.എഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് യു.ഡി.എഫ് -ആർ.എം.പി.ഐ നേതാവ് കെ.എസ്. ഹരിഹരൻ നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

മര്യാദയുടെ സകല സീമകളും ലംഘിച്ച് തെരഞ്ഞെടുപ്പ് കാലം വടകരയിൽ വർഗീയ - സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യു.ഡി.എഫ് ജാള്യത മറയ്ക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്. ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

‘ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി - യു.ഡി.എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ച ഷാഫി പറമ്പിൽ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധമായ പ്രസ്താവന ഉണ്ടായത്. കെ.കെ രമ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് ആർ.എം.പി നേതാവ് ഇത്രയും വൃത്തികെട്ട നിലയിൽ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. ശ്രീമതി കെ.കെ രമ ഇതിനോട് പ്രതികരിക്കണം’ -ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.



 


Tags:    
News Summary - Dyfi against KS Hariharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.