കൊച്ചി: കിഫ്ബി മസാല ബോണ്ട് വഴി വിദേശത്തുനിന്ന് പണം സമാഹരിച്ചതിൽ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി മുൻമന്ത്രി തോമസ് ഐസക്കിനുൾപ്പെടെ പുതിയ സമൻസ് അയക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഹൈകോടതി അനുമതി നൽകി. തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് തുടങ്ങിയവർക്കാണ് സമൻസ് അയക്കുക.
ഇവർക്ക് പുതിയ സമൻസ് അയക്കാമെന്നും അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, ഇവ ഹൈകോടതിയുടെ തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. ഇ.ഡി തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ച് തോമസ് ഐസക്കും കിഫ്ബി അധികൃതരും നൽകിയ ഹരജിയിൽ സമൻസ് നൽകുന്നത് കോടതി നേരത്തേ തടഞ്ഞിരുന്നു.
ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പുതിയ സമൻസ് അയക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതി നൽകിയത്. സമൻസ് തടഞ്ഞതോടെ അന്വേഷണം നിലച്ചെന്നും പുതിയത് അയക്കാൻ അനുവദിക്കണമെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ ആവശ്യപ്പെട്ടു.
പണം സമാഹരിച്ചതിലും വിനിയോഗിച്ചതിലും വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. ഫെമ നിയമത്തിൽ എന്തു ലംഘനമാണുണ്ടായതെന്നോ വിശദീകരിക്കാതെയാണ് സമൻസ് നൽകുന്നതെന്ന് ഹരജിക്കാർ ആരോപിച്ചിരുന്നു. വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ട് സമൻസ് നൽകിയത് നിയമപരമല്ലെന്ന് തോമസ് ഐസക്കും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സമൻസ് അയക്കുന്നത് കോടതി തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.