കോഴിക്കോട്: ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമെത്തിയ ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ വിശ്വാസികൾക്ക് ലഹരിക്കെതിരായ പോരാട്ടത്തിന്റെയും ഗസ്സയിൽ, പിറന്നുവീണ മണ്ണിന്റെ സംരക്ഷണത്തിനായി പൊരുതുന്ന ഫലസ്തീനികളോടുള്ള ഐക്യദാർഢ്യത്തിന്റേതും കൂടിയാവും.
പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കരിച്ച് പരസ്പരം ആശ്ലേഷിച്ച് സൗഹൃദം പുതുക്കി മടങ്ങുന്ന വിശ്വാസി സമൂഹം, കൗമാരത്തെയും യൗവനത്തെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരിയെന്ന മാരക വിപത്തിനെതിരെ പ്രതിരോധ വലയം തീർക്കും. ഗസ്സയിൽ ഇസ്രായേൽ അധിനിവേശത്തിനെതിരെ പൊരുതുന്ന ഫലസ്തീനികൾക്കുവേണ്ടിയുള്ള പ്രാർഥനയും ഇതോടൊപ്പം നടക്കും.
പള്ളികളിലും ഈദ്ഗാഹുകളിലും ലഹരിക്കെതിരെ ഉദ്ബോധനം നടത്താനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും മുസ്ലിം സംഘടനകൾ ആഹ്വാനം ചെയ്തു. അടുത്തിടെ ലഹരിയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ പെരുന്നാൾദിനം ബോധവത്കരണ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തത്. വിവിധ തരത്തിലുള്ള പരിപാടികളാണ് സംഘടനകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
കോഴിക്കോട്: വ്രതാനുഷ്ഠാനംകൊണ്ട് കൈവരിച്ച ആത്മശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെയും സന്തോഷ പ്രഖ്യാപന ആഘോഷമാണ് ഇദുല്‍ ഫിത്റെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേർക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിൽ പറഞ്ഞു.
കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരമാണിത്. മദ്യത്തിലും ലോട്ടറി പോലുള്ള ചൂതാട്ടത്തിലും മുഖ്യ വരുമാനങ്ങള്‍ കാണുന്ന ഭരണകൂടങ്ങള്‍ നിയമപരമായ ബാധ്യതകളും നിയമവാഴ്ചയും ഉറപ്പാക്കുന്നതോടൊപ്പം ലഹരിമുക്ത രാജ്യമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക ലക്ഷ്യത്തോട് ചേര്ന്നുനില്ക്കാനും പരിശ്രമിക്കണം.
മലപ്പുറം: റമദാനിന്റെ ആത്മീയ ചൈതന്യത്തെ കര്‍മപഥത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള തയാറെടുപ്പോടെ പെരുന്നാള്‍ ആഘോഷം ധന്യമാക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ലഹരിയുടെയും ക്രൂരകൃത്യങ്ങളുടെയും ദുരന്തം ഭയാനകമാണ്. ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ് അനിവാര്യമാണ്. നന്മയും സ്നേഹവും സൗഹാർദവും കൈമാറി വിശുദ്ധി കൈവരിക്കാന്‍ പെരുന്നാള്‍ ആഘോഷത്തിലൂടെ സാധ്യമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കോഴിക്കോട്: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടിന്റെ സൗഹൃദം തിരിച്ചുപിടിക്കാൻ ചെറിയ പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനിയും ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവിയും ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. മതനിരപേക്ഷ മൂല്യങ്ങൾക്ക് പരിക്കേൽപിക്കുന്ന നീക്കങ്ങളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണം. സ്നേഹവും സൗഹൃദവുമാണ് രാജ്യത്തിന്റെ ആത്മാവ്. വെറുപ്പിന്റെ ശക്തികളെ ഒറ്റപ്പെടുത്താൻ ഒന്നിക്കണം.
മലപ്പുറം: തിന്മകൾക്കെതിരായ പോരാട്ടവും നന്മക്കായുള്ള പരിശ്രമവുമാണ് ഈദ് നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു. ഫലസ്തീൻ ജനതക്കുവേണ്ടി പ്രാർഥിക്കാനും നിരാലംബർക്കുവേണ്ടി നിലകൊള്ളാനും ഈദ് ദിനം ഉപയോഗപ്പെടുത്തണമെന്നും അവർ പറഞ്ഞു.
കോഴിക്കോട്: വിശുദ്ധ റമദാനിലെ പ്രാർഥന നിര്‍ഭരമായ ദിനരാത്രങ്ങളിലൂടെ ആത്മവിശുദ്ധി കൈവരിച്ച് ഈദുല്ഫിത്ര് ആഘോഷിക്കുന്ന വിശ്വാസി സമൂഹത്തിന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമിയും ജനറല്‍ സെക്രട്ടറി എം. അഹമ്മദ്കുട്ടി മദനിയും ഈദ് ആശംസകളര്‍പ്പിച്ചു.
ആഗോള മുസ്ലിംകള് ആഹ്ലാദപൂര്‍വം ഈദ് ആഘോഷിക്കുമ്പോള്‍ ഇസ്രായേല്‍ ഭീകരന്മാരുടെ കൂട്ടക്കുരുതിക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീനികള്‍ക്കുവേണ്ടി ദൈവത്തിലേക്ക് കൈയുയർത്താന്‍ കെ.എന്‍.എം മര്‍കസുദ്ദഅവ വിശ്വാസികളെ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.