തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിെൻറ പശ്ചാത്തലത്തിൽ തീരദേശ വോട്ടർമാരുടെ വിശ്വാസമാർജിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണുകിട്ടിയ അവസരം വോട്ടാക്കി മാറ്റാൻ രാഹുൽ ഗാന്ധിയെ തന്നെ യു.ഡി.എഫ് ഇറക്കി. മുഖ്യമന്ത്രിയെയും മന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയ ആരോപണത്തിൽനിന്ന് കരകയറാൻ വിവാദ ധാരണപത്രം റദ്ദാക്കിയ എൽ.ഡി.എഫ് വിശദീകരണവുമായി രംഗത്തുവരും.
സംസ്ഥാനത്തെ 50 തീരദേശ നിയമസഭ മണ്ഡലങ്ങളിൽ നിലവിൽ എൽ.ഡി.എഫിന് 35ഉം യു.ഡി.എഫിന് 14ഉം ആണുള്ളത്. ഭാഗികമായി തീരദേശം ഉൾപ്പെട്ട നേമത്ത് ബി.ജെ.പിയാണ് ജയിച്ചത്.ഒാഖിയിലും കോവിഡിലും തീരത്ത് അടിതെറ്റിയെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തീരപ്രദേശം എൽ.ഡി.എഫിനെ കൈവിട്ടില്ല. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഇടതുമുന്നണിക്ക് വ്യക്തമായ മേധാവിത്വമുണ്ട്.
പ്രതിപക്ഷനേതാവ് പുറത്തുവിട്ട, ഇ.എം.സി.സിയുമായി കെ.എസ്.െഎ.എൻ.സിയും കെ.എസ്.െഎ.ഡി.സിയും ഉണ്ടാക്കിയ വിവാദ ധാരണപത്രം സർക്കാറിനെ പ്രതിക്കൂട്ടിലായ സാഹചര്യം ഉപയോഗിച്ച് തീരദേശം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നീക്കം. മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡൻറ് കൂടിയായ ടി.എൻ. പ്രതാപെൻറയും ആർ.എസ്.പി നേതാവ് ഷിബു ബേബിജോണിെൻറയും നേതൃത്വത്തിൽ രണ്ട് തീരദേശ ജാഥകൾ പ്രഖ്യാപിച്ചതിനൊപ്പം പ്രതിപക്ഷനേതാവ് വ്യാഴാഴ്ച തലസ്ഥാനത്തെ തീരത്ത് നടത്തുന്ന സമരവും എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കാനാണ്.
െഎശ്വര്യ കേരള യാത്ര സമാപന ചടങ്ങിൽ വിവാദത്തിൽ സർക്കാറിനെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം ആശയവിനിമയം നടത്തിയതും യു.ഡി.എഫ് ലക്ഷ്യം പൂർത്തീകരിക്കാനാണ്. സി.പി.എമ്മിെൻറ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ നയിക്കുന്ന ജാഥയുടെ പര്യടനത്തിനിടെയാണ് വിവാദം. തീരദേശ സമൂഹത്തോട് വിശദീകരണം നടത്തുന്നതിനൊപ്പം ജാഥ സമാപനം മുഖ്യമന്ത്രി പെങ്കടുക്കുന്ന പൊതുസമ്മേളനത്തോടെ മാർച്ച് നാലിന് വിഴിഞ്ഞത്ത് നടത്താനാണ് തീരുമാനം.
പ്രതിപക്ഷനേതാവും കെ.എസ്.െഎ.എൻ.സി എം.ഡിയുമായുള്ള ബന്ധം ഉയർത്തി സർക്കാറിനെതിരായ ഗൂഢാലോചന എന്ന വിശദീകരണമാണ് സി.പി.എം നൽകുന്നത്. സർക്കാർ വിവാദ എം.ഒ.യു റദ്ദാക്കുകയും ഫിഷറീസ് വകുപ്പിന് പങ്കില്ലെന്ന് വിശദീകരിക്കുകയും ചെയ്യുന്നതോടെ വിഷയം കെട്ടടങ്ങുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.