തിരുവനന്തപുരം: ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷകളുടെ ചോദ്യപേപ്പറിലെ തെറ്റുകൾ ഗൗരവതരമാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. ഏതു തലത്തിലാണ് പിഴവ് സംഭവിച്ചതെന്നതു സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കും. തെറ്റ് സംഭവിച്ചത് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദേശിച്ചു.
പൊതുപരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിർത്തുന്നതിനുവേണ്ടിയുള്ള നടപടികളുണ്ടാകും. കോപ്പിയടി പ്രോത്സാഹിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെയും വാട്സ് ആപ് ഗ്രൂപ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. മൈക്രോ പ്രിന്റിങ് വഴി കോപ്പിയടി നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പറഞ്ഞു.
ജില്ലകളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് മിന്നൽപരിശോധന നടത്തിയതിൽ ധാരാളം കോപ്പിയടി സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നടപടി ഫലപ്രഖ്യാപന വേളയിൽ തീരുമാനിക്കുമെന്ന് ഡയറക്ടർ പറഞ്ഞു.
ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 30ന് നടക്കുന്ന യോഗത്തിൽ ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ബാഗുൾപ്പെടെ പരിശോധിക്കരുതെന്ന് ബാലാവകാശ കമീഷന്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും സാധ്യമായ പരിഹാര നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.