തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ പര്യടനം ആവശ്യമുള്ള കാര്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആവശ്യമുള്ള കാര്യത്തിനാണ് വിദേശയാത്ര ചെയ്യുന്നത്. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങൾ കണ്ട് പഠിക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവേ മന്ത്രിമാരുടെ വിദേശ സന്ദർശനം അധിക ചെലവ് സൃഷ്ടിക്കുമെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഇക്കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടതെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതിവിഹിതമാണ് ചർച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അർഹമായ ജി.എസ്.ടി വിഹിതം കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ല. ഇത് പല പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഇത്തവണത്തെ ഓണാഘോഷം നന്നായി തന്നെ നടത്താൻ സാധിച്ചു. സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുന്ന സ്ഥിതി ഇപ്പോഴില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത മാസമാണ് യൂറോപ്പ് സന്ദർശിക്കുന്നത്. ഒക്ടോബറിൽ ലണ്ടൻ, ഫിൻലാൻഡ്, നോർവേ എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് തീരുമാനം. ഫിൻലാൻഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ മേഖലയിലെ ചർച്ചകൾക്കായാണ്. മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വി.പി. ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.