കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ സി.പി.എമ്മിന് നിർണായക സ്ഥാനമുള്ള കണ്ണൂർജില്ലയിലെ പാർട്ടിയെ ഇനി കെ.കെ. രാഗേഷ് നയിക്കും. എം.വി ജയരാജന് പകരം പുതിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ചൊവ്വാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു.
രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഡൽഹിയിലടക്കം പ്രവർത്തന പരിചയമുള്ള നേതാവാണ് രാഗേഷ്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. അതിനിടെ, കേരളത്തിലെ എല്ലാ ജില്ലകളിലും സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുമെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ രാഗേഷിനും എം. പ്രകാശൻ മാസ്റ്റർക്കുമായിരുന്നു സാധ്യത കൂടുതൽ കൽപിച്ചിരുന്നത്. ടി.വി. രാജേഷിന്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നു. എന്നാൽ ഔദ്യോഗിക പക്ഷവുമായുള്ള അടുപ്പമാണ് രാഗേഷിന് തുണയായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. എം.വി ജയരാജൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി.വി രാജേഷിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.