തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതുവരെ തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മുഖ്യമന്ത്രിയുമായി തനിക്ക് അഭിപ്രായഭിന്നതകളൊന്നും ഉണ്ടായിട്ടില്ല. വിവിധ പ്രശ്നങ്ങൾ ഞങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്. ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാൽ പല പ്രശ്നങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായിയും തമ്മിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ഒരു കൈയടിച്ചാൽ മാത്രം ശബ്ദം ഉണ്ടാവില്ലെന്നായിരുന്നു ഗവർണറുടെ മറുപടി. രണ്ട് മൂന്ന് തവണ പിണറായിയുമായി ദീർഘമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സംബന്ധിച്ച് കാഴ്ചപ്പാടുള്ള നേതാവ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭരണത്തിന്റെ നേതൃത്വം വഹിക്കുന്നവർക്കെല്ലാം ഒരു കാഴ്ചപ്പാടുണ്ടാകും. ഇത്തരത്തിൽ കാഴ്ചപ്പാടുള്ള നേതാവാണ് പിണറായി വിജയൻ. ഇതിനെ കുറിച്ച് പറയുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, ഇത് എങ്ങനെ പ്രാബല്യത്തിലാക്കുന്നുവെന്നതിലാണ് കാര്യമെന്നും ആർലേക്കർ പറഞ്ഞു. ഗവർണർമാർ ബില്ലുകൾ പിടിച്ചുവെക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ സുപ്രാധ ഉത്തരവിലും അദ്ദേഹം പ്രതികരണം നടത്തി.
ഗവർണർ ബില്ലുകൾ തീർപ്പാക്കാതെ പിടിച്ചുവെക്കരുതെന്ന് സുപ്രീംകോടതി പറയുന്നത് മനസിലാക്കാം. എന്നാൽ, നിശ്ചിതകാലയളവിനുള്ളിൽ ബില്ലുകൾ തീർപ്പാക്കണമെന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് കേട്ട ബെഞ്ച് ഹരജികൾ ഭരണഘടന ബെഞ്ചിന് വിടുകയാണ് വേണ്ടത്. ഇതൊരു ഭരണഘടന വിഷയമാണെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.