ന്യൂഡൽഹി: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കുന്ന നിയമങ്ങളെ ഗവര്‍ണര്‍മാര്‍ അനന്തമായി വെച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യത്തിന് യോജിക്കുന്നതല്ലെന്ന വിധി വളരെ പ്രധാനപ്പെട്ടതാണ്. വളരെ കാലത്തിന് ശേഷമാണ് സുപ്രീംകോടതി പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയും പ്രഖ്യാപിച്ചത്. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമംപോലും ഒരു ഗവര്‍ണറെ പിരിച്ചുവിടുന്ന കാര്യത്തില്‍ ആവശ്യമില്ല.
ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ വിചാരിച്ചാല്‍ മതി ഗവര്‍ണറെ പിരിച്ചുവിടാന്‍. രണ്ടേ രണ്ടുപേര്‍ വിചാരിച്ചാല്‍ തീരുന്നതാണ് ഗവര്‍ണറുടെ അധികാരം. ഇത്തരം കാര്യങ്ങള്‍ ജനങ്ങളോട് വിളിച്ചുപറയാനുള്ള സാഹചര്യം ഗവര്‍ണര്‍മാര്‍ ഉണ്ടാക്കരുത്. വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവാണ് ഗവര്‍ണര്‍മാർക്ക് ഉണ്ടാകേണ്ടതെന്നും ബേബി പറഞ്ഞു.
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പരാമർശത്തിന് വിമർശനവുമായി സി.പി.ഐ. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വഴിയേ നടക്കാൻ ഇപ്പോഴത്തെ ഗവർണർ ശ്രമിക്കരുതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. രാജ്ഭവനും സംസ്ഥാന അസംബ്ലിയും തമ്മിലുള്ള നിരന്തരമായ സംഘർഷത്തിന്റെ വഴിയാണ് ആരിഫ് തേടിയത്. ആ വഴിയിൽനിന്ന് മാറി സഞ്ചരിക്കാൻ കെൽപ്പുള്ള വ്യക്തിത്വമാണ് നിലവിലെ ഗവർണർ.
നിയമസഭ പാസാക്കിയ ഒരു നിയമത്തെയും പിടിച്ചുവെക്കാൻ ഗവർണർക്ക് അവകാശമോ അധികാരമോ ഇല്ല. അന്തിമ അധികാരം നിയമസഭയ്ക്കാണ്. അത് അതിനുമുകളിൽ തനിക്കെന്തോ അധികാരം ഉണ്ടെന്ന് ചിന്തിച്ചാൽ എന്തുണ്ടാകും എന്നതിന് തെളിവാണ് മുൻ ഗവർണർ ഇവിടെ കാട്ടിയത്. ഇതിനെല്ലാമാണ് സുപ്രീംകോടതി ഒന്നാന്തരം അടി കൊടുത്തത്. ഇന്നത്തെ ഗവർണർ അങ്ങനെ പോകാൻ ഇടയില്ല. വ്യത്യസ്തനായ മനുഷ്യനാണെന്നാണ് തന്റെ വിചാരമെന്നും ബിനോയ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.