കൊച്ചി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാലുവർഷമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്തതിൽ വീണ്ടും വിമർശനവുമായി ഹൈകോടതി. കേസുമായി ബന്ധപ്പെട്ട പല രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലായതിനാലാണ് അന്വേഷണം പൂർത്തീകരിക്കാനാവാത്തതെന്ന സർക്കാർ വാദത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ഡി.കെ. സിങ് രൂക്ഷ വിമർശനമുന്നയിച്ചത്.
ഇ.ഡി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെന്നും ക്രൈംബ്രാഞ്ചിന്‍റെ പക്കലുള്ള കേസ് സി.ബി.ഐക്ക് വിടേണ്ടതാണെന്നും കോടതി വാക്കാൽ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യം പ്രഥമദൃഷ്ട്യ ഇല്ലെന്നും ആവശ്യമെങ്കിൽ നിലവിലെ അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടമാകാമെന്നും സർക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) വിശദീകരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ എം.വി. സുരേഷ് സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
ഇ.ഡിയുടെ കസ്റ്റഡിയിലുള്ള രേഖകൾ വിട്ടുനൽകാത്തത് അന്വേഷണത്തെ ബാധിച്ചെന്നായിരുന്നു ഡി.ജി.പിയുടെ വിശദീകരണം. ഒരു കേസിൽ ഉടനെയും മറ്റ് കേസുകളിൽ ഏറെ വൈകാതെയും കുറ്റപത്രം സമർപ്പിക്കുമെന്നും തുടർന്ന് അറിയിച്ചു. സഹകരണ സംഘങ്ങളിൽ വൻ തോതിൽ ക്രമക്കേടുകൾ നടക്കുന്നതായി കോടതി വിമർശിച്ചു. കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ സംഘങ്ങൾ കൂട്ടുനിൽക്കുന്നത് ദുഖകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.