കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് ഹൈകോടതി നിർദേശം. ഇ.ഡിയുടെ അന്വേഷണ പരിധിയിലുള്ള മുഴുവൻ പേർക്കുമെതിരെ അന്വേഷണം നടത്തണമെന്നും മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാർ രക്ഷപ്പെടാനുള്ള സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഹൈകോടതിയെ ചൊടിപ്പിച്ചിരുന്നു. നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും കോടതി വ്യാഴാഴ്ച നടന്ന വാദത്തിൽ ചോദിച്ചു. ഇ.ഡി കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. ഇങ്ങനെ പോയാൽ കേസ് സി.ബി.ഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ഇതിനിടെ മുൻമന്ത്രി എ.സി മൊയ്തീൻ, സി.പി.എം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേർക്കാൻ ഇ.ഡിക്ക് അനുമതി ലഭിച്ചു. ക്രമക്കേടിലൂടെ ലോൺ തരപ്പെടുത്തിയവരടക്കം 80ലേറെ പേർ കേസിലെ പ്രതികളാകും. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയില്ലെന്ന പൊലീസിന്‍റെ ആരോപണം തള്ളി ഇ.ഡി രംഗത്തുവന്നിരുന്നു. കോടതിയിൽനിന്നാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈപ്പറ്റിയത്. മുഴുവൻ രേഖകളുടെയും ഒറിജിനൽ ആണ് കൈമാറിയതതെന്നും ഇ.ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.