മാനന്തവാടി: തരുവണ പുലിക്കാട് സ്വദേശിനി മഫീദ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മഫീദയുടെ രണ്ടാം ഭര്‍ത്താവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പുലിക്കാട് യൂനിറ്റ് സെക്രട്ടറി ജാബിറിനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
മഫീദ മണ്ണെണ്ണ ഒഴിച്ച് ശരീരത്തില്‍ തീ കൊളുത്തുമ്പോള്‍ സാക്ഷിയാവുകയും തടയുന്നതിന് പകരം ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് ജാബിര്‍ പറയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
പ്രത്യേക അന്വേഷണ സംഘം തലവനായ മാനന്തവാടി സി.ഐ എം.എം അബ്ദുൽ കരീമിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ജാബിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാബിറിനെതിരെ പൊലീസ് നടപടി വന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ താല്‍കാലികമായി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതായി ഡി.വൈ.എഫ്.ഐ പുലിക്കാട് യൂനിറ്റ് പ്രസിഡന്റ് അറിയിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഫീദ സെപ്റ്റംബര്‍ രണ്ടിനാണ് മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.