തിരൂർ (മലപ്പുറം): കേരളം വികസിക്കണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ എത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മലപ്പുറം വെസ്റ്റ് ജില്ലാ വികസിത കേരളം കൺവൻഷനിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിക്കാർക്കും പെൻഷൻകാർക്കും ശമ്പളം കൊടുക്കാൻ പൈസ ഇല്ലാത്ത സർക്കാരാണ് ഒൻപതാം വാർഷികത്തിന്റെ ആഘോഷ ധൂർത്ത് നടത്തുന്നത്. അതിനെയാണ് ബി.ജെ.പി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഒമ്പത് വർഷവും ഭരിച്ച് കടം എടുക്കാതെ മുന്നോട്ട് പോകാനുള്ള വഴി ഇല്ലാത്ത അവസ്ഥയിലേക്കാണ് പിണറായി സർക്കാർ കേരളത്തെ എത്തിച്ചത്.
ദേശീയ പാത നിർമിച്ചത് കേന്ദ്ര സർക്കാരാണെന്ന് കുഞ്ഞാലികുട്ടി നിയമസഭയിൽ പറഞ്ഞത് എല്ലാവരും കണ്ടതാണ്. സത്യം പറയാനാവാത്ത അവസ്ഥ രണ്ടു മുന്നണികൾക്കും വന്നു കഴിഞ്ഞു. വലിയ നിർമാണ ശാലകൾ കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലേക്ക് നിരന്തരം വന്നു കൊണ്ടിരിക്കുന്നു. എന്നാൽ കേരളത്തിൽ മാത്രം വികസനം ഒന്നും തന്നെ നടക്കുന്നില്ല. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഉള്ള കാലത്തോളം ഒരു മാറ്റവും വരില്ല.
സംസ്ഥാനത്ത് മാറ്റം വരാൻ ബി.ജെ.പി അധികാരത്തിൽ എത്തണം. നമ്മൾ ആത്മാർഥമായി പരിശ്രമിച്ചാൽ ജനങ്ങൾ കൂടെ നിൽക്കും. അവർ മാറ്റം ആഗ്രഹിക്കുന്നുണ്ട്. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണെന്ന് പാർട്ടിയുടെ ബൂത്തുതലം മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കൾ വീട് വീടാന്തരം കയറി വികസത കേരളം എന്ന സന്ദേശം ജനങ്ങൾക്ക് മുൻപിൽ വെക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിടപറഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി മലപ്പുറം വെസ്റ്റ് ജില്ലാ കൺവൻഷൻ ആരംഭിക്കും മുന്നേ ബി.ജെ.പി നേതാക്കളും പ്രവർത്തകരും മൗനം ആചരിച്ചു. ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, ജില്ലാ അധ്യക്ഷ ദീപ പുഴക്കൽ, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ ജില്ലാ കൺവൻഷനിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.