കണ്ണൂർ: അന്നവും വസ്ത്രവും തരുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടെന്നും രാജ്യത്ത് അത് കമ്യൂണിസ്റ്റുകാരാണെന്നും ദൈവം എന്നത് ഉണ്ടെങ്കിൽ അത് സി.പി.എം ആണെന്നും എം.വി. ജയരാജൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ സി.പി.എം ശക്തികേന്ദ്രങ്ങളിൽ പി. ജയരാജനെ പുകഴ്ത്തി ദൈവത്തോടുപമിച്ച് ഫ്ലെക്സ് ഉയർന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചതിന് മറുപടി പറയുകയായിരുന്നു എം.വി. ജയരാജൻ.
വ്യക്തികളല്ല പാർട്ടിയാണ് പ്രധാനം. ദൈവം എന്ന് പറയുന്ന ഒന്നുണ്ടെങ്കിൽ അത് സി.പി.എം ആണ്. അന്ന വസ്ത്രാദി ഒട്ടും മുട്ടാതെ തന്നൂ രക്ഷിപ്പൂ നീ ഒന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ... എന്നാണ് ശ്രീനാരായണ ഗുരുവിന്‍റെ നാലുവരി. എന്ന് പറഞ്ഞാൽ, രാജ്യത്ത് കമ്യൂണിസ്റ്റുകാരാണ്, അതിൽ വ്യക്തികളടങ്ങുന്ന പാർട്ടിയാണ് അന്നത്തിനും വസ്ത്രത്തിനും വേണ്ടി പൊരുതുന്നത്. അവരുടെ മുന്നിൽ വ്യക്തികളെന്നത് നിസ്സാരന്മാർ. വ്യക്തികളേക്കാൾ പ്രധാനം കമ്യൂണിസ്റ്റ് പാർട്ടിയാണ് -അദ്ദേഹം പറഞ്ഞു.
ഏത് വ്യക്തിയായാലും അവർ പാർട്ടിക്ക് നൽകിയ സംഭാവന വിലപ്പെട്ടതാണ്. എന്നാൽ പാർട്ടിയാണ് ഏറ്റവും വലുത് എന്നും എം.വി. ജയരാജൻ പറഞ്ഞു.
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞുനിൽക്കും ഈ സഖാവ് പി.ജെ’ എന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് പി. ജയരാജനെ പുകഴ്ത്തി സ്ഥാപിച്ച ബോർഡിൽ എഴുതിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.