കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന സർക്കാറിന്റെ ഇടക്കാല ആവശ്യത്തിന്മേൽ തിങ്കളാഴ്ച ഹൈകോടതി വിധി പറയും. ജുഡീഷ്യൽ കമീഷൻ കാലാവധി മേയ് 27ന് തീരുന്ന സാഹചര്യത്തിൽ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന സർക്കാർ ആവശ്യം സംബന്ധിച്ച് കക്ഷികളുടെ വാദം പൂർത്തിയാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിന് മാറ്റിയത്.
നേരത്തേ വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹരജിയിൽ ജുഡീഷ്യൽ കമീഷൻ നിയമനം റദ്ദാക്കി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാറിന്റെ ഹരജി. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹരജിക്കാരെന്നതിനാൽ ഹരജി തന്നെ നിലനിൽക്കാത്തതാണെന്ന് സർക്കാർ വാദിച്ചു. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്നല്ല, വസ്തുതാന്വേഷണമാണ് കമീഷൻ നടത്തുന്നത്.
സാധാരണക്കാരായ താമസക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് പൊതുതാൽപര്യമുള്ള വിഷയമെന്ന നിലയിലാണ് അന്വേഷണ കമീഷനെ നിയമിച്ചതെന്നും വാദിച്ചു. പൊതുതാൽപര്യം പരിഗണിച്ച് അന്വേഷണ കമീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ ഉത്തരവില്ലാതെ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് സർക്കാർ വ്യക്തമാക്കി.
വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്ന് ഹരജിക്കാരായ വഖഫ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. നിലവിൽ വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. അന്വേഷണ കമീഷൻ നിലനിൽക്കുന്നതല്ലെന്ന് വിലയിരുത്തി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് വസ്തുതാപരമാണ്. അന്വേഷണ കമീഷനായ റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ പ്രവർത്തനം സ്വമേധയാ നിർത്തിവെച്ചതാണ്.
കോടതിയോ സർക്കാറോ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടിരുന്നില്ല. ചില വ്യക്തികളും വഖഫും തമ്മിലുള്ള കേസായതിനാൽ പൊതുതാൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി. പൊതുതാൽപര്യമില്ലെങ്കിൽ ഹരജിക്കാർക്കുള്ള താൽപര്യം എന്തെന്ന കോടതിയുടെ ചോദ്യത്തിന് വഖഫ് ആനുകൂല്യം ലഭിക്കുന്ന സമുദായാംഗങ്ങൾ എന്ന നിലയിൽ താൽപര്യങ്ങളുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
1950ൽ വഖഫ് കൈമാറ്റം നടന്നുവെന്ന് പറയുമ്പോഴും ’89ന് ശേഷമാണ് ഭൂമിയുമായി ബന്ധപ്പെട്ട കൈമാറ്റ രേഖകളുള്ളതെന്നും ഇത് ഇവിടുത്തെ താമസക്കാരുടെ അവകാശം സ്ഥാപിക്കുന്നതാണെന്നും തദ്ദേശവാസികളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടക്കാല ഉത്തരവിനായി ഹരജി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.