കൊച്ചി: സംശയത്തിന്‍റെ പേരിൽ പൊതുസേവകനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അനാവശ്യമായി അന്വേഷണം നടത്തുന്നത് അവരുടെ പ്രശസ്തിക്കും അന്തസ്സിനും കളങ്കമാകുമെന്ന് ഹൈകോടതി. സംശയങ്ങൾ മാത്രം ഉന്നയിച്ച് സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിയായി ക്രിമിനൽ കോടതിയിൽ ഹാജരാകേണ്ടി വരുന്ന സാഹചര്യം ഗൗരവകരമാണ്. അന്തസ്സിനെയും ആത്മാഭിമാനത്തെയും സമൂഹത്തിലുള്ള സ്ഥാനത്തെയും അത് ബാധിക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
മാസപ്പടി കേസിൽ മുഖ്യമന്ത്രിയും മകളുമടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജികൾ തള്ളിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. 2017-18 മുതൽ 2019-20 വരെയുള്ള കാലത്ത് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കുമായി സി.എം.ആർ.എൽ (കൊച്ചിൻ മിനറൽസ് ആന്‍ഡ് റൂൈട്ടൽ ലിമിറ്റഡ്)1.72 കോടി രൂപ നൽകിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹരജിക്കാർ അന്വേഷണം ആവശ്യപ്പെട്ടത്. ആദായ നികുതി വകുപ്പിനുകീഴിലുള്ള ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ റിപ്പോർട്ടിൽ ഇവരുടെ പേര് പരാമർശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. പണം നൽകിയതിന് പ്രതിഫലമായി സി.എം.ആർ.എൽ കമ്പനിക്ക് ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കെ.എം.എം.എൽ ( കേരള മിനറൽസ് ആന്‍ഡ് മെറ്റൽസ്) ഖനനം ചെയ്ത ഇൽമനൈറ്റ് നൽകി, സി.എം.ആർ.എല്ലിന് കീഴിലുള്ള കെ.ആർ.ഇ.എം.എൽ എന്ന കമ്പനിക്ക് ഭൂമി കൈവശം വെക്കാൻ ഇളവ് അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്.
എന്നാൽ, മണൽനീക്കം കൃത്യമായ കരാറിന്‍റെ അടിസ്ഥാനത്തിലാണ് നടന്നതെന്നും ഇതിൽ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്ന ആരോപണത്തിന് വസ്തുതകൾ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഖനനത്തിന് ഭൂപരിധി ഇളവ് തേടി കെ.ആർ.ഇ.എം.എൽ 2021ൽ നൽകിയ അപേക്ഷ, ഉചിതമായ തീരുമാനെമടുക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറിക്ക് കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് സ്വാഭാവിക നടപടിക്രമമാണ്. സമാനമായ രണ്ട് അപേക്ഷ 2023ൽ സർക്കാർ നിഷേധിച്ചിട്ടുമുണ്ട്. ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് രാഷ്ട്രീയക്കാരുടെ പേര് ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കിയത് സി.എം.ആർ.എൽ ഫിനാൻസ് ഓഫിസർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഈ മൊഴി പ്രധാനപ്പെട്ട വെളിപ്പെടുത്തലാണെങ്കിലും ഇതിന് തെളിവ് മൂല്യമില്ല.
നടപടിക്രമം പാലിച്ച് വസ്തുതകൾ കൃത്യമായി വിലയിരുത്തിയാണ് വിജിലൻസ് കോടതി പരാതി തള്ളിയത്. കൂടുതൽ തെളിവുകളുമായി അന്വേഷണം ആവശ്യപ്പെട്ട് പുതിയ പരാതി നൽകുന്നതിന് ഈ ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.